US education Image courtesy: canva
Econopolitics

കമ്യൂണിസം വേണോ, അമേരിക്കയില്‍ പഠിക്കണോ? രണ്ടിലൊന്നു മതി, കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള ചെനീസ് വിദ്യാര്‍ഥികളുടെ വീസ റദ്ദാക്കാന്‍ ഒരുങ്ങി യു.എസ്

ഏകദേശം 2,70,000 ചൈനീസ് വിദ്യാര്‍ഥികള്‍ വിദ്യാര്‍ത്ഥികള്‍ യു.എസില്‍ പഠിക്കുന്നുണ്ടെന്നാണ് കണക്കുകള്‍

Dhanam News Desk

ചൈനീസ് വിദ്യാര്‍ത്ഥികളുടെ, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ളവരുടെ വീസ അടിയന്തരമായി വിലക്കുമെന്ന് യു.എസ് സെക്ട്രട്ടറി മാര്‍ക്ക് റുബിയോ

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ളവരുടെയും ഇതുമായി ബന്ധമുള്ള മേഖലകളില്‍ പഠിക്കുന്നവരുടെയും വീസകളാണ് റദ്ദാക്കുക. സാമൂഹ്യമാധ്യമമായ എക്‌സില്‍ പങ്കുവച്ച പോസ്റ്റിലാണ് ചൈനീസ് വിദ്യാര്‍ത്ഥികളുടെ വീസ റദ്ദാക്കല്‍ നടപടികള്‍ ആരംഭിക്കുന്നതായി മാര്‍ക്ക് റുബിയോ വ്യക്തമാക്കിയത്.

അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ കടന്നു വരുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ മറ്റൊരു നീക്കമായാണ് ഇതിനെ കാണുന്നത്.

എത്ര വിദ്യാര്‍ത്ഥികളുടെ വീസയാണ് സര്‍ക്കാര്‍ റദ്ദാക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. അമേരിക്കയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഇന്ത്യയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ചൈന. ഏകദേശം 2,70,000 ചൈനീസ് വിദ്യാര്‍ഥികള്‍ യു.എസില്‍ പഠിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.

യു.എസ് സര്‍വകലാശാലകള്‍ക്ക് ചൈനീസ് സര്‍വകലാശാലകളുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടി വരുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകള്‍ ഉള്‍പ്പെടെയുള്ളവയുടെ നടത്തിപ്പിനെ ഇത് ബാധിച്ചേക്കാം.

ഹാര്‍വാര്‍ഡിനെതിരെ വാളോങ്ങിയതിനു പിന്നാലെ

കഴിഞ്ഞ ദിവസം ട്രംപ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയെ വിദേശവിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ നിന്ന് വിലക്കിയിരുന്നു.

നിലവില്‍ ഹാര്‍വാര്‍ഡില്‍ പഠിക്കുന്നതില്‍ 31 ശതമാനത്തോളം വിദേശ വിദ്യാര്‍ത്ഥികളാണെന്നും ഇവരുടെ എണ്ണം 15 ശതമാനത്തില്‍ കൂട്ടേണ്ടതില്ലെന്നുമാണ് ട്രംപിന്റെ നിര്‍ദേശം. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ ഗവേഷണത്തിന് പ്രവേശിക്കുന്നത് നേരത്തെ ഹോം ലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് തടഞ്ഞിരുന്നു.

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിക്കെതിരെ കടുത്ത പ്രതികരണം തന്നെ ട്രംപ് നടത്തുകയുമുണ്ടായി. ഹാര്‍വാര്‍ഡില്‍ പ്രവേശനം ലഭിച്ച നിരവധി വിദേശികള്‍ യു.എസിനെ പ്രശ്‌നരാജ്യമാക്കുമെന്നും ഷോപ്പിംഗ് സെന്ററുകള്‍ പൊട്ടിത്തെറിക്കുന്നതു കാണാനും രാജ്യത്ത് കലാപങ്ങള്‍ നടക്കാനും ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT