കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനയിയുടെ രണ്ടാമത്തെ മകനായ മൊജ്തബ ഹുസൈനി ഖമനയിയെ (56) ഇറാന്റെ പുതിയ പരമോന്നത നേതാവായി അസംബ്ലി ഓഫ് എക്സ്പെർട്സ് തിരഞ്ഞെടുത്തിരിക്കുകയാണ്. ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) സമ്മർദ്ദത്തെത്തുടർന്നാണ് ഈ തീരുമാനം. ഇറാൻ-ഇറാഖ് യുദ്ധസമയത്ത് സൈനിക സേവനമനുഷ്ഠിച്ചിട്ടുള്ള മൊജ്തബക്ക് ഐആർജിസിയുമായി അടുത്ത ബന്ധമാണുള്ളത്.
ഇതുവരെ പരസ്യമായ ഔദ്യോഗിക പദവികളൊന്നും വഹിച്ചിട്ടില്ലെങ്കിലും മൊജ്തബക്ക് ഭരണകൂടത്തിൽ വലിയ സ്വാധീനമുളളതായാണ് കരുതുന്നത്. ഒരു ഉയർന്ന മതപണ്ഡിതൻ അല്ലാതിരുന്നിട്ടും, യുദ്ധസാഹചര്യത്തിൽ ഭരണത്തുടർച്ച നിലനിർത്തുക എന്ന ലക്ഷ്യമാണ് മൊജ്തബയെ ഈ പദവിയിലേക്ക് എത്തിച്ചത്.
കൃത്യമായ ആസ്തി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഒരു മൾട്ടി മില്യണയറാണ് മൊജ്തബ. ബ്രിട്ടനിൽ 13.8 കോടി ഡോളറിലധികം വിലമതിക്കുന്ന ആഡംബര വസ്തുവകകളും സ്വിസ് ബാങ്ക് അക്കൗണ്ടുകളും ഉൾപ്പെടെ വലിയൊരു ആഗോള റിയൽ എസ്റ്റേറ്റ് സാമ്രാജ്യം അദ്ദേഹം നിയന്ത്രിക്കുന്നുണ്ടെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം ബില്യൺ കണക്കിന് ഡോളർ അദ്ദേഹം പാശ്ചാത്യ വിപണികളിൽ നിക്ഷേപിച്ചിട്ടുണ്ട്. 2019 ൽ അമേരിക്ക അദ്ദേഹത്തിന് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
ഇറാനിയൻ രാഷ്ട്രീയക്കാരനും മുൻ പാർലമെന്റ് ചെയർമാനുമായ ഗുലാം അലി ഹദ്ദാദ് ആദലിന്റെ മകളായ സഹ്ര ഹദ്ദാദ് ആദലിനെയാണ് 2004 ൽ മൊജ്തബ വിവാഹം കഴിച്ചത്. എന്നാൽ യുഎസും ഇസ്രായേലും ഇറാനിൽ നടത്തിയ സംയുക്ത ആക്രമണത്തിൽ സഹ്ര കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഈ ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്, എന്നാൽ അവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊതുവിടങ്ങളിൽ ലഭ്യമല്ല. സമീപകാല ആക്രമണങ്ങളിൽ മൊജ്തബയ്ക്ക് തന്റെ പിതാവ്, മാതാവ്, സഹോദരി, സഹോദരീഭർത്താവ് തുടങ്ങിയ കുടുംബത്തിലെ അംഗങ്ങളെ നഷ്ടമായിട്ടുണ്ട്.
Mojtaba Khamenei, the newly selected Supreme Leader of Iran, highlighting his political influence, IRGC connections, and reported global wealth.
Read DhanamOnline in English
Subscribe to Dhanam Magazine