Econopolitics

മോദിക്ക് സമയം ആറുമാസം കൂടി; ജനങ്ങള്‍ നിരത്തിലിറങ്ങുമെന്ന് സുബ്രഹ്മണ്യം സ്വാമി

T.S Geena

ഇന്ത്യന്‍ സാമ്പത്തിക രംഗം തകര്‍ന്നടിയുന്നതിന്റെ എല്ലാ സൂചനകളുമുണ്ടെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് സുബ്രണ്യഹ്മ്യം സ്വാമി. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സ്വാമി നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക രംഗത്തെ നയരാഹിത്യത്തിനെതിരെ തുറന്നടിച്ചത്.

ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഇക്കോണമി ആക്കുന്നതിനുള്ള നയരേഖ ബിജെപിക്കില്ല. രാജ്യത്തിന്റെ ജിഡിപി സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ അഞ്ച് ശതമാനം ഇടിഞ്ഞു. ബാങ്ക് ഏകീകരണം ഒരു നയമല്ല. സുബ്രഹ്മണ്യം സ്വാമി പറയുന്നു.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചത് സാമ്പത്തിക മേഖലയ്ക്ക് പുറത്തുള്ള നയങ്ങളുടെ പേരിലാണ്. ''മോദിയുടെ പൊളിറ്റിക്കല്‍ കാപ്പിറ്റല്‍ ഇനി ശേഷിക്കുന്നത് ആറുമാസത്തേക്ക് മാത്രമാണ്. സാമ്പത്തിക രംഗത്ത് ഇനിയും മോദി ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. തൊഴിലില്ലായ്മ വര്‍ധിക്കുന്നു.

കാര്‍ഷിക രംഗം പ്രതിസന്ധിയിലാണ്. ആറുമാസത്തിനുള്ളില്‍ കാര്യങ്ങള്‍ നേരെയായില്ലെങ്കില്‍ ജനങ്ങള്‍ മോദിയെ ചോദ്യം ചെയ്യാന്‍ തുടങ്ങും,'' സ്വാമി അഭിപ്രായപ്പെടുന്നു.ബിജെപിയുടെ അടുത്ത തെരഞ്ഞെടുപ്പ് അജണ്ടയെ കുറിച്ചുള്ള ചോദ്യത്തിന്, പാക് അധീന കശ്മീര്‍ വീണ്ടെടുക്കുന്നതാകും പ്രധാന കാര്യമെന്ന് സ്വാമി പറഞ്ഞു. രാം ജന്മ ഭൂമി പ്രശ്‌നം സുപ്രീം കോടതി പരിഹരിച്ചേക്കും. 370ാം വകുപ്പ് എടുത്തുമാറ്റി. ഇനി ശേഷിക്കുന്നത് പാക് അധീന കശ്മീരിന്റെ വീണ്ടെടുപ്പ് മാത്രമാണെന്ന് സ്വാമി വിശദീകരിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT