ആഗോള വിതരണ ശൃംഖലയിൽ (Supply Chain) ചൈനയ്ക്ക് പകരമായി ഇന്ത്യ ഒരു പ്രധാന ബദലായി മാറിക്കൊണ്ടിരിക്കുകയാണെന്ന് യുഎസ് വ്യാപാര അംബാസഡർ ജാമിസൺ ഗ്രീർ. ചൈനയിൽ നിന്ന് തങ്ങളുടെ പ്രവർത്തനങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്ന നിരവധി അമേരിക്കൻ കമ്പനികൾ ഇതിനകം തന്നെ ഇന്ത്യയിലേക്ക് മാറുന്നതിനുളള നീക്കങ്ങള്‍ ആരംഭിച്ചു.
ഇന്ത്യയുടെ വിപുലമായ നിർമ്മാണ ശേഷിയും (Manufacturing capacity) വലിയ തോതിലുള്ള തൊഴിലാളി സമ്പത്തുമാണ് അമേരിക്കൻ കമ്പനികളെ ഇങ്ങോട്ട് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. ആഗോള സാമ്പത്തിക ക്രമത്തിൽ ചൈനയിൽ നിന്നുള്ള ആശ്രിതത്വം കുറയ്ക്കാൻ വാഷിംഗ്ടൺ ശ്രമിക്കുമ്പോൾ, ഇന്ത്യ ഒരു സുപ്രധാന "വേ സ്റ്റേഷൻ" (Way station) ആയി പ്രവർത്തിക്കുന്നുവെന്ന് ഗ്രീർ ഫോക്സ് ന്യൂസിനോട് പറഞ്ഞു. അമേരിക്കൻ തൊഴിലാളികളുടെയും നിർമ്മാണ മേഖലയുടെയും താൽപ്പര്യങ്ങൾക്കാണ് യുഎസ് പ്രഥമ പരിഗണന നൽകുന്നതെങ്കിലും, വിതരണ ശൃംഖലകൾ വൈവിധ്യവത്കരിക്കാൻ ഇന്ത്യ മികച്ചൊരു സ്രോതസാണെന്ന് അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിൽ അടുത്തിടെ പ്രഖ്യാപിച്ച ഇടക്കാല വ്യാപാര കരാറിൽ (Interim Trade Framework) ഇന്ത്യ വലിയ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് യുഎസ് ട്രേഡ് ചീഫ് പറഞ്ഞു. ഇതിന്റെ ഭാഗമായി അമേരിക്കയെ ബാധിച്ചിരുന്ന ഡിജിറ്റൽ സർവീസ് ടാക്സ് ഇന്ത്യ പിൻവലിക്കുകയും നികുതി നിരക്കുകൾ (Tariffs) കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. വരും വർഷങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്ന സുപ്രധാനമായ ഒരു കരാറാണിത്.
2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തുടക്കം കുറിച്ച വിശാലമായ ഉഭയകക്ഷി വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകളുടെ (BTA) തുടർച്ചയായാണ് ഈ നീക്കങ്ങൾ കാണുന്നത്. വിതരണ ശൃംഖലകൾ കൂടുതൽ സുരക്ഷിതവും പ്രതിരോധശേഷിയുള്ളതുമാക്കി മാറ്റാനുള്ള അമേരിക്കയുടെ സാമ്പത്തിക തന്ത്രത്തിൽ ഇന്ത്യയുടെ പ്രാധാന്യം വർദ്ധിച്ചുവരികയാണ്.
US companies shift manufacturing from China to India, boosting India’s role in the global supply chain.
Read DhanamOnline in English
Subscribe to Dhanam Magazine