gold making charge canva
Economy

റെക്കോഡില്‍ 200 രൂപയുടെ കുറവ്, സ്വര്‍ണവിലയില്‍ തിരിച്ചിറക്കം, വില ഇനിയും കുറയുമോ?

അടുത്ത മാസം യു.എസ് പലിശ നിരക്കുകള്‍ എങ്ങനെ നിലനിര്‍ത്തുമെന്നതും സ്വര്‍ണവിലയില്‍ നിര്‍ണായകമാണ്

Dhanam News Desk

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ കുറവ്. ഈ മാസം ഇതാദ്യമായാണ് സ്വര്‍ണവില കുറയുന്നത്. കഴിഞ്ഞ ദിവസത്തെ റെക്കോഡ് റേറ്റായ 9,470 രൂപയില്‍ നിന്ന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 9,445 രൂപയിലെത്തി. പവന് 200 രൂപ കുറഞ്ഞ് 75,560 രൂപയിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം.

കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 7,755 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് 6,035 രൂപയും 9 കാരറ്റിന് 3,890 രൂപയുമാണ് ഇന്നത്തെ വില. ഇന്നത്തെ വെള്ളി വിലയിലും മാറ്റമില്ല. ഗ്രാമിന് 125 രൂപ.

ട്രംപാഘാതം

ഓഗസ്റ്റിന്റെ തുടക്കത്തില്‍ പവന് 73,200 രൂപയായിരുന്ന സ്വര്‍ണ വില യു.എസ് ഇറക്കുമതി തീരുവയില്‍ വന്‍ കുതിപ്പ് നടത്തിയിരുന്നു. കുറഞ്ഞ ദിവസത്തിനുള്ളില്‍ പവന് 2,500 രൂപയിലധികം വര്‍ധിച്ചു. വ്യാപാര യുദ്ധം കനക്കുമെന്ന ഭീഷണിക്കിടയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ പരിഗണിക്കാന്‍ തുടങ്ങി. ഒരു കിലോയുടെ സ്വര്‍ണക്കട്ടികള്‍ക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളും വിപണിയെ സ്വാധീനിച്ചു. വന്‍കിട ബാങ്കുകളുടെ വ്യാപാരത്തെ തീരുമാനം ബാധിക്കുമെന്ന വിലയിരുത്തലുകളും കൂടി പുറത്തുവന്നതോടെയാണ് ചരിത്ര നിരക്കിലേക്ക് സ്വര്‍ണം കുതിച്ചത്.

വില എങ്ങോട്ട്

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ഇന്നും സ്വര്‍ണ വില കയറ്റത്തിലാണ്. ഔണ്‍സിന് 10.74 ഡോളര്‍ വര്‍ധിച്ച് 3,398.17 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം. യു.എസ് വ്യാപാര യുദ്ധത്തില്‍ അയവുണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളിലും സ്വര്‍ണ വില വര്‍ധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. അടുത്ത മാസം യു.എസ് പലിശ നിരക്കുകള്‍ എങ്ങനെ നിലനിര്‍ത്തുമെന്നതും സ്വര്‍ണവിലയില്‍ നിര്‍ണായകമാണ്.

ആഭരണ വില ഇങ്ങനെ

ഓണവും വിവാഹ സീസണും അടുത്തതോടെ മികച്ച വില്‍പ്പന നടക്കുമെന്ന് പ്രതീക്ഷിച്ച സ്വര്‍ണ വ്യാപാരികളും ഇതോടെ ആശങ്കയിലായി. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാല്‍ സംസ്ഥാനത്ത് ഇന്ന് ഒരുപവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ കുറഞ്ഞത് 81,771 രൂപയെങ്കിലും വേണ്ടി വരും. നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്തുള്ള കണക്കാണിത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വിലയിലും മാറ്റമുണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT