കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചരക്ക് സേവന നികുതി (ജിഎസ്ടി) ഇനത്തില്‍ മാർച്ചില്‍ പിരിച്ചെടുത്തത് 9.9 ശതമാനം വർധനവോടെ 1.96 ലക്ഷം കോടി രൂപയിലധികം. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമാഹരണമാണ് ഇത്. നികുതി റീഫണ്ടുകൾ ക്രമീകരിച്ചതിനുശേഷം 2025 മാർച്ചിൽ അറ്റ ജിഎസ്ടി വരുമാനം 1.77 ലക്ഷം കോടി രൂപയാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 7.3 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2024 ഏപ്രിലിൽ ജിഎസ്ടി പിരിവ് 2.10 ലക്ഷം കോടി രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു .
2025 സാമ്പത്തിക വർഷത്തിൽ നികുതി റീഫണ്ടുകൾ ക്രമീകരിച്ചതിന് ശേഷമുളള ജിഎസ്ടി കളക്ഷൻ 8.6 ശതമാനം ഉയർന്ന് 19.56 ലക്ഷം കോടിയായി വര്‍ധിച്ചു.
വലിയ സമ്പദ്‌വ്യവസ്ഥകളുളള സംസ്ഥാനങ്ങളിലും ജി.എസ്.ടി വരുമാനത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. മാർച്ചിൽ ജിഎസ്ടി വരുമാനത്തിൽ ഉത്തർപ്രദേശ് 10 ശതമാനം വാർഷിക വർധനവ് റിപ്പോർട്ട് ചെയ്തപ്പോൾ, മഹാരാഷ്ട്ര 14 ശതമാനം വര്‍ധന റിപ്പോർട്ട് ചെയ്തു. ഗുജറാത്ത് 6 ശതമാനം വളർച്ചയും തമിഴ്‌നാട് 7 ശതമാനം വളർച്ചയും കാണിച്ചു. മാർച്ചിൽ ഡൽഹി 5 ശതമാനം ജിഎസ്ടി വരുമാന വളർച്ചയാണ് റിപ്പോർട്ട് ചെയ്തത്. മാർച്ചിലെ ജിഎസ്ടി വരുമാനം 10,000 കോടി രൂപയിലെത്തിക്കാൻ ഉത്തർപ്രദേശിനെ സഹായിച്ചത് മഹാ കുംഭമേളയാണ്. ലക്ഷക്കണക്കിന് ആളുകളാണ് കുംഭമേളയില്‍ പങ്കെടുത്തത്.
സംസ്ഥാനത്ത് മാര്‍ച്ചില്‍ പിരിച്ചെടുത്ത ജിഎസ്ടി 9 ശതമാനം വളർച്ചയോടെ 2,829 കോടി രൂപയാണ്. 2024 മാർച്ചിൽ ഇത് 2,598 കോടി രൂപയായിരുന്നു. ഫെബ്രുവരിയിൽ 8 ശതമാനം വര്‍ധനയോടെ 2,894 കോടി രൂപയാണ് സംസ്ഥാനം പിരിച്ചെടുത്തത്.
ജിഎസ്ടി വരുമാനത്തിലെ സുസ്ഥിരമായ വളർച്ച ആഗോള സാമ്പത്തിക വെല്ലുവിളികളിൽ നിന്ന് മുക്തമായ ഉപഭോക്തൃ ചെലവിടല്‍ ശക്തമായ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കളക്ഷനിലെ ഏകദേശം 10 ശതമാനം വളർച്ച സാമ്പത്തിക സ്ഥിരതയെയും കമ്പനികളുടെ ശക്തമായ നികുതി പാലനത്തെയും പ്രതിഫലിപ്പിക്കുന്നതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine