Image : Canva 
Economy

എണ്ണവില 90 ഡോളറിന് അരികെ, പോംവഴികള്‍ നോക്കി കേന്ദ്രസര്‍ക്കാര്‍; സഹായത്തിന് ഒപ്പമുണ്ടാകുമെന്ന് റഷ്യയുടെ ഉറപ്പ്

ഒരു മാസം മുമ്പ് വരെ 60 ഡോളറില്‍ താഴേക്ക് വീഴുമെന്ന അവസ്ഥയില്‍ നിന്നിരുന്ന ക്രൂഡ്ഓയില്‍ വില ശരവേഗത്തിലാണ് ഇപ്പോള്‍ ഉയരുന്നത്.

Dhanam News Desk

പശ്ചിമേഷ്യയില്‍ യുദ്ധം മുറുകുന്നതിനിടെ ഇന്ധനലഭ്യത ഉറപ്പാക്കാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് എണ്ണയ്ക്ക് ദൗര്‍ലഭ്യം ഉണ്ടാകാതിരിക്കാന്‍ വിവിധ സ്രോതസുകളെ ആശ്രയിക്കാനാണ് നീക്കം. ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള എണ്ണ വരവ് തടസപ്പെടുമെന്ന് ഉറപ്പായതോടെയാണ് ഇന്ത്യ ശ്രമങ്ങള്‍ ശക്തമാക്കിയത്. ഇന്ത്യയുടെ എണ്ണ ആവശ്യങ്ങള്‍ക്ക് ഒപ്പമുണ്ടാകുമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

ആഗോള എണ്ണവിതരണത്തില്‍ തടസങ്ങളുണ്ടായാല്‍ ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ്ഓയില്‍ നല്കാന്‍ തയാറാണെന്ന് റഷ്യ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുഎസുമായുള്ള വ്യാപാര കരാറിന്റെ ഭാഗമായി റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങലില്‍ ഇന്ത്യ അടുത്തിടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ആഗോളതലത്തില്‍ എണ്ണനീക്കം പൂര്‍ണമായും തടസപ്പെട്ടാല്‍ പോലും നിലവിലുള്ള എണ്ണശേഖരം 40-45 ദിവസത്തേക്ക് ഇന്ത്യയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രമാണ് സാധിക്കും. ഇന്ത്യയുടെ പക്കല്‍ നിലവില്‍ ഏകദേശം 100 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ശേഖരമാണുള്ളത്. അതുകൊണ്ട് തന്നെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് വിലയിരുത്തല്‍.

ഇന്ധനലഭ്യത നിരീക്ഷിക്കാനായി കേന്ദ്ര പെട്രോളിയം മന്ത്രാലയം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

ക്രൂഡ് ഓയില്‍ ഉയരുന്നു

ഒരു മാസം മുമ്പ് വരെ 60 ഡോളറില്‍ താഴേക്ക് വീഴുമെന്ന അവസ്ഥയില്‍ നിന്നിരുന്ന ക്രൂഡ്ഓയില്‍ വില ശരവേഗത്തിലാണ് ഇപ്പോള്‍ ഉയരുന്നത്. ബ്രെന്റ് ക്രൂഡ് വില നിലവില്‍ 84 ഡോളറിന് മുകളിലാണ്. മര്‍ബന്‍ ക്രൂഡ് 86 ഡോളറിന് അടുത്തും. ഹോര്‍മൂസ് കടലിടുക്ക് കടക്കാന്‍ ശ്രമിക്കുന്ന ചരക്കു കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണിയുണ്ട്.

സൗദി ആരാംകോയുടെ ചില റിഫൈനറികളിലേക്ക് ഇറാന്‍ ആക്രമണം നടത്തിയതും ഖത്തര്‍ സുരക്ഷയെ കരുതി ചില ഇടങ്ങളില്‍ ഉത്പാദനം നിര്‍ത്തിയതും ആഗോള തലത്തില്‍ എണ്ണവിലയെ സ്വാധീനിക്കുന്നു. യുദ്ധം ഇതേപടി തുടര്‍ന്നാല്‍ എണ്ണവില അധികം വൈകാതെ 100 ഡോളറിന് മുകളിലെത്തും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT