2026 ഏപ്രിലിൽ ഇന്ത്യയിലെ മൊത്തവില സൂചിക (WPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 8.3 ശതമാനമെന്ന 42 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. മാർച്ചിലെ 3.88 ശതമാനത്തിൽ നിന്നാണ് ഈ കുതിച്ചുചാട്ടം ഉണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില വർദ്ധിച്ചതാണ് ഈ വൻ വർദ്ധനവിന് പ്രധാന കാരണം.
അസംസ്കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പണപ്പെരുപ്പം മാർച്ചിലെ 35.98 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 67.18 ശതമാനമായി ഉയർന്നു. അസംസ്കൃത എണ്ണയുടെ മാത്രം പണപ്പെരുപ്പം 88.06 ശതമാനമായാണ് വർദ്ധിച്ചത്. ഇത് ഇന്ധന വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. ഇന്ധന-ഊർജ വിഭാഗത്തിലെ പണപ്പെരുപ്പം മാർച്ചിലെ 1.05 ശതമാനത്തിൽ നിന്ന് 24.71 ശതമാനമായി കുതിച്ചുയർന്നു. പെട്രോൾ (32.40%), ഡീസൽ (25.19%) എന്നിവയില്‍ പണപ്പെരുപ്പം ഗണ്യമായി പ്രതിഫലിച്ചു. കൂടാതെ, മാർച്ചിൽ കുറഞ്ഞിരുന്ന പാചകവാതക (LPG) വില ഏപ്രിലിൽ 10.92 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.
നിർമ്മാണ മേഖലയിലെ (Manufactured products) പണപ്പെരുപ്പവും 3.39 ശതമാനത്തിൽ നിന്ന് 4.62 ശതമാനമായി ഉയർന്നു. കെമിക്കൽ ഉൽപ്പന്നങ്ങൾ, അടിസ്ഥാന ലോഹങ്ങൾ, തുണിത്തരങ്ങൾ എന്നിവയുടെ വില വർദ്ധനവ് ഇതിന് കാരണമായിട്ടുണ്ട്. അതേസമയം, മൊത്തവിലയിൽ ഭക്ഷണ പദാർത്ഥങ്ങളുടെ പണപ്പെരുപ്പം 2.31 ശതമാനമായി താരതമ്യേന കുറഞ്ഞുനിൽക്കുന്നത് ആശ്വാസകരമാണ്. ഉരുളക്കിഴങ്ങ്, സവാള എന്നിവയുടെ വില കുറഞ്ഞത് ഇതിന് സഹായിച്ചു.
പശ്ചിമേഷ്യയിലെ യുഎസ്-ഇറാൻ സംഘർഷങ്ങൾ കാരണം ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 122 ഡോളറിലേക്ക് ഉയർന്നതാണ് ഈ പ്രതിസന്ധിക്ക് പിന്നിലെ പ്രധാന ആഗോള ഘടകം. ഇന്ധന, ഗതാഗത ചെലവുകൾ ഇത്തരത്തിൽ തുടരുന്നത് വരും മാസങ്ങളിൽ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന ചില്ലറ വില പണപ്പെരുപ്പം (Consumer Inflation) വർദ്ധിക്കാനുള്ള സാധ്യത കൂട്ടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine