കേരളത്തില്‍ 18 ലക്ഷം വീടുകള്‍ പൂട്ടിക്കിടക്കുന്നത് നിഷ്‌ക്രിയ മൂലധന ചോര്‍ച്ചയായി മാറിയിരിക്കുകയാണ്. പ്രവാസികളുടെ സ്വപ്‌നവീടുകള്‍ വില്‍ക്കാനും വാടകയ്ക്ക് നല്‍കാനും ഉള്ള മാനസിക മടിയും വിശ്വസ്തമായ പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് സംവിധാനങ്ങളുടെ അഭാവവും പ്രശ്നം രൂക്ഷമാക്കുന്നു. കെ-ഹോം, NRI പ്രോപ്പര്‍ട്ടി ട്രസ്റ്റ്, ടൂറിസം ലീസിങ്, IoT സെക്യൂരിറ്റി, ഫിന്‍ടെക് ലിക്വിഡിറ്റി മോഡലുകള്‍ വഴി ഈ വീടുകള്‍ക്ക് വിപണിയിൽ വലിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കാന്‍ വന്‍ സാധ്യതകളുണ്ട്.
പ്രൊഫ. പി.കെ സേന്താഷ് കുമാര്‍
മലയാളിക്ക് ഒരു സവിശേഷ സ്വഭാവമുണ്ട്. ലോകത്തിന്റെ ഏത് കോണില്‍ പോയാലും അവിടെ അധ്വാനിച്ചുണ്ടാക്കുന്ന പണംകൊണ്ട് ജന്മനാട്ടിലൊരു പടുകൂറ്റന്‍ വീടുവെക്കും; എന്നെങ്കിലും നാട്ടില്‍ വന്നാല്‍ ആഡംബരത്തോടെ താമസിക്കാന്‍. ഇതുപോലെ കെട്ടിയുയര്‍ത്തിയ ഒന്നും രണ്ടുമല്ല; 18 ലക്ഷം വീടുകളാണ് സംസ്ഥാനത്തിപ്പോള്‍ പൂട്ടിക്കിടക്കുന്നത്. 2022-ലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കണക്ക് പ്രകാരമാണിത്.
2011ലെ സെന്‍സസ് പ്രകാരം ഇത് സംസ്ഥാനത്തെ ആകെ വീടുകളുടെ 10.6 ശതമാനത്തോളം വരും. ഇതിന്റെ ഏതാണ്ട് 60% വരുന്നത് മറുനാടുകളില്‍ ജോലിചെയ്ത പ്രവാസി മലയാളികളുടെ കണ്ണീരിലും വിയര്‍പ്പിലും പടുത്തുയര്‍ത്തിയ സ്വപ്‌നങ്ങളാണ്. 2018ല്‍ 85,092 കോടി രൂപയായിരുന്ന കേരളത്തിലേക്കുള്ള വിദേശ പണമൊഴുക്ക്, 2023-ല്‍ എത്തിയപ്പോള്‍ 155% കുതിച്ച് 2,16,893 കോടി രൂപയായി.
ഇന്ന് 73 ശതമാനത്തിലധികം പ്രവാസി കുടുംബങ്ങള്‍ക്കും മാസംതോറും വിദേശ പണം ലഭിക്കുന്നുണ്ടെങ്കിലും, ആ ധനപ്രവാഹത്തിന്റെ സിംഹഭാഗവും ഭൂമി വാങ്ങുന്നതിനും ആര്‍ഭാട നിര്‍മാണങ്ങള്‍ക്കുമാണ് വഴിമാറുന്നത്. പത്തനംതിട്ട പോലുള്ള ജില്ലയില്‍ മാത്രം അറുപതിനായിരത്തിലധികം വീടുകള്‍ ആളൊഴിഞ്ഞു കിടക്കുന്നുണ്ട്. വിദേശത്തുനിന്ന് വരുന്ന ധനപ്രവാഹത്തെ സീറോ യീല്‍ഡ് കിട്ടുന്ന വിധം നിഷ്‌ക്രിയമായി വിനിയോഗിക്കുകയാണ് കേരളം എന്ന് പറയേണ്ടിവരും.
ഒരു സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായ മൂലധനം ചലനമറ്റതായി മാറുമ്പോള്‍, അവിടെ സാമ്പത്തിക വളര്‍ച്ചയുടെ വേഗത കുറയുകയും പുതിയ തൊഴിലവസരങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്നു. 18 ലക്ഷം പൂട്ടിയ വീടുകള്‍ എന്ന സംഖ്യ കേരളത്തിന്റെ സാമ്പത്തിക ഭൂപടത്തിലെ ഏറ്റവും വലിയ അദൃശ്യമായ ചോര്‍ച്ചയെയാണ് (Leakage) സൂചിപ്പിക്കുന്നത്.
കേരളത്തിലെ വലിയ തോതിലുള്ള മൂലധനം യാതൊരു ചലനവുമില്ലാതെ സ്തംഭിച്ചുനില്‍ക്കുന്നതിന് പിന്നില്‍ ശക്തമായ മൂന്ന് വിപണി തടസങ്ങളുണ്ട്. ഒന്നാമതായി, ഒരു വീട് വില്‍ക്കുകയോ, ദീര്‍ഘകാലത്തേക്ക് വാടകക്ക് നല്‍കുകയോ ചെയ്യുക എന്നത് വെറുമൊരു സാമ്പത്തിക തീരുമാനത്തിനപ്പുറം കുടുംബത്തിന്റെ വികാരങ്ങളുമായി കെട്ടിക്കിടക്കുന്ന ഒന്നായിട്ടാണ് നമ്മുടെ നാട്ടുകാര്‍ കാണുന്നത്. അതിനാല്‍ ഇവിടെ പരമ്പരാഗത റിയല്‍ എസ്റ്റേറ്റ് വിപണിയുടെ നിയമങ്ങള്‍ പ്രവര്‍ത്തിക്കാതെ പോകുന്നു. അതിന്റെ ഫലമായി വിപണിയില്‍ ഒരിക്കലും പുറത്തുവരാത്ത 'Shadow Inventory' എന്ന കൂറ്റന്‍ അദൃശ്യ ശേഖരം രൂപപ്പെടുന്നു. രണ്ടാമതായി, പ്രോപ്പര്‍ട്ടി മാനേജ്മെന്റ്, കെയര്‍ടേക്കിങ്, ഷോര്‍ട്ട്-ടേം ലീസിങ് എന്നിവക്കായി സുതാര്യവും സംഘടിതവുമായ ഒരു സേവന സംസ്‌കാരം കേരളത്തില്‍ ഇനിയും വേരുറപ്പിച്ചിട്ടില്ല.
ഗള്‍ഫിലോ, യൂറോപ്പിലോ ഇരിക്കുന്ന ഒരു പ്രവാസിക്ക് തന്റെ സ്വത്ത് ഒരാള്‍ക്ക് വാടകക്ക് നല്‍കാന്‍ പൂര്‍ണമായി വിശ്വസിക്കാവുന്നതും ഓഡിറ്റ് ചെയ്യാവുന്നതുമായ ഒരു ഏജന്‍സി സംവിധാനം ഇവിടെ ലഭ്യമല്ല. സര്‍ക്കാറിന്റെ നയപരമായ ആശയക്കുഴപ്പങ്ങളും ഇരട്ടത്താപ്പുകളുമാണ് മൂന്നാമത്തെ പ്രതിബന്ധം. 2023-ലെ ബജറ്റില്‍ ഒന്നിലധികം വീടുകളുള്ള പ്രവാസികള്‍ക്ക് മേല്‍ അധിക പ്രോപ്പര്‍ട്ടി ടാക്സ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് ഒരു മാസത്തിനകം പിന്‍വലിക്കേണ്ടി വന്നു. നിഷ്‌ക്രിയമായി കിടക്കുന്ന ആസ്തികളെ ഉണര്‍ത്താന്‍ നികുതിയുടെ വടി ഉപയോഗിക്കാന്‍ ഭരണകൂടത്തിന് രാഷ്ട്രീയമായ ഭയമുണ്ട്; അതിനാല്‍ കെ-ഹോം (K-Home) പോലുള്ള പ്രോത്സാഹനങ്ങളുടെ 'കാരറ്റ്' സമ്പ്രദായം മാത്രമാണ് ഇവിടെ നടപ്പാക്കാന്‍ സാധിക്കുന്ന ഏകവഴി.
വലിയ വീട് മലയാളിക്ക് സാമ്പത്തിക നിക്ഷേപത്തേക്കാള്‍ ഉപരി, സാമൂഹിക പദവിയുടെ ഒരു അളവുകോലാണ്. ഈ വലിയ വീട് വാടകക്ക് കൊടുക്കാന്‍ പലര്‍ക്കും മടിയുമാണ്. കാരണം നിയമപരമായ തര്‍ക്കങ്ങള്‍ ഇവര്‍ക്ക് ഭയമാണ്. ഈ സാഹചര്യം കേരളത്തിലെ പുതിയ കാലഘട്ടത്തില്‍ ഒരുപാട് അവസരങ്ങള്‍ തുറന്നുതരുന്നുണ്ട്. പ്രോപ്‌ടെക്, പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച് നോക്കിയാല്‍ NRI ഉടമകള്‍ക്കായി പ്രോപ്പര്‍ട്ടി വെരിഫിക്കേഷന്‍, മെയിന്റനന്‍സ്, കൃത്യമായ ടെനന്റ് സ്‌ക്രീനിങ് എന്നിവയെല്ലാം കോര്‍ത്തിണക്കിയ ഒരു 'NRI പ്രോപ്പര്‍ട്ടി ട്രസ്റ്റ്' മോഡലിന് ഇവിടെ വന്‍ സാധ്യതയുണ്ട്. ലക്ഷക്കണക്കിന് യൂണിറ്റുകള്‍ അടങ്ങിയ ഈ വിപണി ചെറിയൊരു സംരംഭമല്ല.
ടൂറിസം, ഹോസ്പിറ്റാലിറ്റി രംഗം എടുത്താല്‍ 2023-ല്‍ വിദേശ ടൂറിസ്റ്റുകളുടെ വരവില്‍ 3.5 ലക്ഷത്തില്‍ നിന്ന് 6.5 ലക്ഷത്തിലേക്ക്, അതായത് 88 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ബജറ്റ് അക്കോമഡേഷനുള്ള ഡിമാന്‍ഡ് കുത്തനെ ഉയരുകയാണ്. കെ-ഹോം പദ്ധതി കൃത്യമായി നടപ്പാക്കിയാല്‍ ഇതൊരു പുതിയ asset-light ഹോസ്പിറ്റാലിറ്റി വിഭാഗമായി വളരും. ഇന്‍ഷുറന്‍സ്, സെക്യൂരിറ്റി ടെക് കമ്പനികളെ സംബന്ധിച്ച്, വര്‍ഷത്തിന്റെ ഭൂരിഭാഗവും ആളില്ലാതെ പൂട്ടിയിട്ടിരിക്കുന്ന ലക്ഷക്കണക്കിന് വീടുകള്‍ റിമോട്ട് മോണിറ്ററിങ്, IoT സെക്യൂരിറ്റി, വേക്കന്റ്-ഹോം ഇന്‍ഷുറന്‍സ് എന്നിവക്ക് വലിയൊരു വിപണിയാണ് തുറന്നുനല്‍കുന്നത്.
പഞ്ചാബ്, ഗോവ തുടങ്ങിയ ഉയര്‍ന്ന റെമിറ്റന്‍സ് ലഭിക്കുന്ന സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ കേരളത്തിന്റെ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ അനുപാതം വളരെ കൂടുതലാണ്. ഇത് കേവലം കുടിയേറ്റമുള്ള നാടുകളുടെ പൊതുവായ ഒരു സ്വഭാവമല്ല. മറിച്ച്, ഭൂമിയും വീടുമാണ് ഏറ്റവും സുരക്ഷിതമായ ഏക നിക്ഷേപമാര്‍ഗം എന്ന കേരളത്തിന്റെ സവിശേഷമായ നിക്ഷേപ സംസ്‌കാരത്തിന്റെ അന്തിമ ഫലമാണ്.
മറ്റ് സംസ്ഥാനങ്ങളില്‍ പ്രവാസികള്‍ തങ്ങളുടെ സമ്പത്ത് ഓഹരി വിപണിയിലോ, മ്യൂച്വല്‍ ഫണ്ടുകളിലോ, വ്യവസായ സംരംഭങ്ങളിലോ നിക്ഷേപിക്കുമ്പോള്‍, മലയാളി തന്റെ സര്‍വവും കോണ്‍ക്രീറ്റ് ഭിത്തികള്‍ക്കുള്ളില്‍ തളച്ചിടുന്നു. ഈ സാംസ്‌കാരികമായ വ്യതിചലനമാണ് കേരളത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം.
ഈ നിഷ്‌ക്രിയ മൂലധനത്തെ ഉല്‍പാദനക്ഷമമാക്കാന്‍ സര്‍ക്കാറും വിപണിയും ഒരുപോലെ ഇടപെടേണ്ടതുണ്ട്. വാടകക്ക് നല്‍കുന്നവര്‍ക്കും വാടകക്ക് എടുക്കുന്നവര്‍ക്കും ഒരുപോലെ നീതി ഉറപ്പാക്കുന്ന ശക്തമായ നിയമപരമായ പരിരക്ഷ ഉണ്ടാകേണ്ടതുണ്ട്. ഇത് പ്രവാസികളുടെ ഭയം അകറ്റും. സര്‍ക്കാറിന്റെയോ, വിശ്വസ്തരായ സഹകരണ സ്ഥാപനങ്ങളുടെയോ നേതൃത്വത്തില്‍ പ്രവാസി വീടുകള്‍ പരിപാലിക്കാനും വാടകക്ക് നല്‍കാനും സഹായിക്കുന്ന ഔദ്യോഗിക സംവിധാനങ്ങള്‍ വരണം. ഒഴിഞ്ഞുകിടക്കുന്ന വീടുകളെ ഈടായി പ്രവാസികള്‍ക്ക് പുതിയ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാന്‍ കുറഞ്ഞ പലിശക്ക് വായ്പ നല്‍കുന്ന പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ ആവിഷ്‌കരിക്കണം.
ഈ വിശകലനത്തിന്റെ കാതല്‍ വളരെ ലളിതമാണ്; കേരളത്തില്‍ മൂലധനത്തിന്റെ പഞ്ഞമല്ല, മറിച്ച് അതിന്റെ കൃത്യമായ വിനിയോഗമാണ് യഥാര്‍ത്ഥ പ്രശ്നം. പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ്, ടൂറിസം ലീസിങ്, ഇന്‍ഷുറന്‍സ്, ഫിന്‍ടെക് ലിക്വിഡിറ്റി സൊല്യൂഷനുകള്‍ വഴി ഈ 18,00,000 പൂട്ടിയ വീടുകള്‍ വിപണിയിലേക്ക് തുറന്നുവിടാന്‍ കഴിഞ്ഞാല്‍ അത് കേവലം പുതിയ ജി.എസ്.ഡി.പി വളര്‍ച്ചയല്ല ഉണ്ടാക്കുന്നത്, മറിച്ച് വര്‍ഷങ്ങളായി മരവിച്ചുകിടക്കുന്ന നിഷ്‌ക്രിയ മൂലധനത്തിന്റെ വലിയൊരു ഉല്‍പാദനക്ഷമതാ നേട്ടമാണ് കൈവരിക്കുന്നത്. അതുതന്നെയാണ് ഈ കാലഘട്ടത്തിലെ ഏറ്റവും കുറഞ്ഞ റിസ്‌കുള്ളതും ഏറ്റവും ഉയര്‍ന്ന ലാഭമുള്ളതുമായ ബിസിനസ് അവസരം.
(കുസാറ്റിലെ പ്രൊഫസറും സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസ് ഡയറക്റ്ററുമാണ് ലേഖകന്‍; ധനം മാഗസിന്റെ ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനമാണിത്)
Read DhanamOnline in English
Subscribe to Dhanam Magazine