വരും മാസങ്ങളിൽ നിത്യോപയോഗ സാധങ്ങളുടെ വില വർധിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി വിദഗ്ധർ.
റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന പെട്രോൾ വിലയും കാർഷിക വിളകളുടെ താങ്ങുവിലയിലുള്ള വർധനവും മൂലം അധികം വൈകാതെ നാണയപ്പെരുപ്പം ഉയരുമെന്നതിനാലാണിത്. ചില കമ്മോഡിറ്റികളുടെ കാര്യത്തിലും വില ഉയരാനുള്ള സാധ്യത കാണുന്നുണ്ട്.
വിലക്കയറ്റം മൂലം കമ്പനികളുടെ ഇൻപുട് കോസ്റ്റുകളിലും സമ്മർദ്ദമേറുന്നുണ്ട്. ഇതുമൂലം വില കൂട്ടാതെ തരമില്ല എന്ന അവസ്ഥയിലാണ് മിക്ക എഫ്എംസിജി കമ്പനികളും.
ആഗോള എണ്ണ വില വർധനക്കൊപ്പം രൂപയുടെ മൂല്യത്തിൽ കുത്തനെയുണ്ടായ ഇടിവും രാജ്യത്തെ ഇന്ധന വിലയ്ക്ക് തിരിച്ചടിയായി. ക്രൂഡ് ഓയിൽ ഉല്പന്നങ്ങളുടെ വിലയെ നേരിട്ട് സ്വാധീനിക്കുന്നതാണ് പെട്രോൾ വിലയിലുണ്ടാകുന്ന വർദ്ധനവ്. എഫ്എംസിജി കമ്പനികളുടെ പ്രധാന ഇൻപുട് സാമഗ്രികള്‍ വരുന്നത് ഈ ക്രൂഡ് ഓയിൽ ഡെറിവേറ്റീവ്സിൽ നിന്നാണ്.
രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവ് പാക്കേജിങ് ചെലവുകളുടെ രൂപത്തിൽ പല കമ്പനികളുടെയും ഇൻപുട് കോസ്റ്റുകൾ കൂട്ടും.
ബോട്ടിലുകൾ ട്യൂബുകൾ തുടങ്ങിയ പാക്കേജിങ് സാമഗ്രികളുടെ നിർമ്മാണത്തിന് പെട്രോളിയം ഉല്പന്നങ്ങൾ ധാരാളമായി ഉപയോഗിക്കുന്നുണ്ട്.
മാത്രമല്ല, അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്ന എല്ലാത്തരം വ്യവസായങ്ങളുടെയും ചെലവ് വര്‍ദ്ധിക്കും. ഇത് കമ്പനികളെ വില ഉയർത്തുന്നതിന് നിർബന്ധിതരാക്കും.
വ്യവസായ മേഖലക്കാവശ്യമായ മെഷിനറി, സ്‌പെയര്‍പാര്‍ട്ട്‌സുകള്‍ എന്നിവ ഇറക്കുമതി ചെയ്യാനുള്ള ചെലവും ഉയരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine