Economy

വന്‍ തകര്‍ച്ചയില്‍ ഓഹരി വിപണി

Dhanam News Desk

കൊറോണ വൈറസ് വ്യാപനത്തിന്റെയും ക്രൂഡ് ഓയില്‍ വിലത്തകര്‍ച്ചയുടെയും ആഘാതമേറ്റ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നുണ്ടായത് വന്‍ തകര്‍ച്ച. കഴിഞ്ഞ 10 വര്‍ഷത്തിലെ ഏറ്റവും വലിയ ഏകദിന തകര്‍ച്ചയാണ് ബിഎസ്ഇ സെന്‍സെക്‌സ് , നിഫ്റ്റി സൂചികകള്‍ നേരിട്ടത്. ആര്‍ഐഎല്‍, ഒഎന്‍ജിസി വിലകള്‍ യഥാക്രമം 13 ശതമാനവും 16 ശതമാനവും ഇടിഞ്ഞു.

സെന്‍സെക്‌സ് 1942 പോയിന്റ് കുറഞ്ഞ് 35,635ലും നിഫ്റ്റി 538 പോയിന്റ് കുറഞ്ഞ് 10,451 ലും ക്ലോസ് ചെയ്തു.രേഖകള്‍ പ്രകാരം 6.50 ലക്ഷം കോടി രൂപയുടെ ഓഹരി മൂല്യം നിക്ഷേപകര്‍ക്ക് നഷ്ടമായി.വാള്‍സ്ട്രീറ്റ് ഉള്‍പ്പെടെ ആഗോള വിപണികളിലെല്ലാം ഇന്ന് സൂചികകള്‍ താഴ്ന്നു.ജപ്പാനില്‍ സൂചിക 6 ശതമാനത്തിലധികം ഇടിഞ്ഞു. യെസ് ബാങ്ക് പ്രസന്ധിയും യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നതും ആഭ്യന്തര ഓഹരി വിപണിയെ ഇന്നും ബാധിച്ചു.നിഫ്റ്റി ബാങ്ക് സൂചിക 5% ഇടിഞ്ഞു.

'തല്‍ക്കാലം ചാഞ്ചാട്ട പ്രവണതയാണ് വിപണികളിലുള്ളത്. ലോകമെമ്പാടുമുള്ള കൊറോണ വൈറസ് കേസുകളുടെ എണ്ണം സംബന്ധിച്ച ഏത് വാര്‍ത്തയിലും നിക്ഷേപകര്‍ ജാഗരൂകരാണ്' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ പറഞ്ഞു. കൊറോണ വൈറസിന്റെ ആഗോള വ്യാപനം സാമ്പത്തിക പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കിയെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് അറിയിച്ചു. പ്രത്യേകിച്ച് ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മാന്ദ്യം ഉറപ്പായിക്കഴിഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT