Economy

രൂപയില്‍ വ്യാപാരം തുടങ്ങി, ആദ്യ ഇടപാട് റഷ്യയുമായി

ജൂലൈയിലാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആര്‍ബിഐ പുറത്തിറക്കിയത്

Dhanam News Desk

കാത്തിരുപ്പുകള്‍ക്കൊടുവില്‍ രൂപയില്‍ വ്യാപാര ഇടപാടുകള്‍ ആരംഭിച്ച് ഇന്ത്യ. ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏതാനും റഷ്യന്‍ സ്ഥാപനങ്ങളാണ് രൂപയില്‍ വ്യപാരം തുടങ്ങിയത്. ഈ വര്‍ഷം ജൂലൈയിലാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആര്‍ബിഐ പുറത്തിറക്കിയത്.

റഷ്യന്‍ വ്യപാരത്തിനായി 17 വോസ്‌ട്രോ അക്കൗണ്ടുകള്‍ക്കാണ് റിസര്‍വ് ബാങ്ക് ഇതുവരെ അനുമതി നല്‍കിയത്. ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളുമായും രൂപയില്‍ ഇടപാടുകള്‍ നടത്താന്‍ അനുമതിയുണ്ട്. എന്നാല്‍ ഈ രാജ്യങ്ങളുമായി നിലവില്‍ രൂപയില്‍ വ്യാപാരം തുടങ്ങിയിട്ടില്ല. ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം റഷ്യയിലേക്കുള്ള കയറ്റുമതി 16 ശതമാനം ഇടിഞ്ഞ് 1.6 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.

രൂപയിലുള്ള ഇടപാടുകളിലൂടെ പണം കൈമാറുന്നതിലുള്ള കാലതാമസം ഒഴിവാക്കാനാവും. ഇത് കയറ്റുമതിയുടെ തോത് ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍. മ്യാന്‍മാര്‍. ബംഗ്ലാദേശ്, നേപ്പാള്‍ അടക്കം 30-35 രാജ്യങ്ങള്‍ രൂപയില്‍ ഇടപാട് നടത്താന്‍ താല്‍പ്പര്യം അറിയിച്ചതായി ഈ മാസം ആദ്യം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡോളര്‍ ക്ഷാമം നേരിടുന്ന ചെറിയ രാജ്യങ്ങളാണ് പ്രാദേശിക കറന്‍സിയില്‍ വ്യാപാരം നടത്താന്‍ താല്‍പ്പര്യപ്പെടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT