Image courtesy: canva 
Economy

സൈനിക ചെലവില്‍ മുന്നില്‍ യു.എസ്; ഇന്ത്യയുടെ സ്ഥാനം ഇതാണ്

ചൈന തുടര്‍ച്ചയായി 29-ാം വര്‍ഷവും സൈനിക ചെലവ് വര്‍ധിപ്പിച്ചു

Dhanam News Desk

ആഗോളതലത്തില്‍ സൈനിക ചെലവില്‍ നാലാമത്തെ വലിയ രാജ്യമായി ഇന്ത്യ. രാജ്യത്തിന്റെ സൈനിക ചെലവ് 2023ല്‍ 83.6 ബില്യണ്‍ ഡോളറായിരുന്നു (7.02 ലക്ഷം കോടി രൂപ). 2022നെ അപേക്ഷിച്ച് 4.2 ശതമാനം വര്‍ധന. അതേസമയം, ആഗോള സൈനിക ചെലവ് 2023ല്‍ 7 ശതമാനം ഉയര്‍ന്ന് 2,443 ബില്യണ്‍ ഡോളറിലെത്തിയതായി സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (SIPRI) റിപ്പോര്‍ട്ട് വ്യക്തമാക്കി. 

മുന്നില്‍ യു.എസ്

ലോകത്ത് സൈന്യത്തിനായി ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്ന രാജ്യം യു.എസ്സാണ്. 2023ല്‍ യു.എസ് 916 ബില്യണ്‍ ഡോളറാണ് ഈയിനത്തില്‍ ചെലവഴിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.43 വര്‍ധന. പിന്നാലെ ചൈന, റഷ്യ, ഇന്ത്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് യഥാക്രമം ഏറ്റവും കൂടുതല്‍ പണം ചെലവാക്കിയിരിക്കുന്നത്.

ചൈന തുടര്‍ച്ചയായി 29-ാം വര്‍ഷവും സൈനിക ചെലവ് വര്‍ധിപ്പിച്ചു. ആറ് ശതമാനം വര്‍ധനയോടെ 296 ബില്യണ്‍ ഡോളറാണ് ചൈന ചെലവഴിച്ചത്. സൈനിക ചെലവില്‍ തൊട്ടു പിന്നാലെ റഷ്യയുമുണ്ട്. കണക്കുകള്‍ പ്രകാരം റഷ്യയുടെ സൈനിക ചെലവ് 24 ശതമാനം വര്‍ധിച്ച് 2023ല്‍ 109 ബില്യണ്‍ ഡോളറിലെത്തി. മിഡില്‍ ഈസ്റ്റില്‍ ഏറ്റവും കൂടുതല്‍ സൈനിക ചെലവ് നടത്തിയത് സൗദി അറേബ്യയാണ്. സൗദി അറേബ്യയുടെ സൈനിക ചെലവ് 4.3 ശതമാനം വര്‍ധിച്ച് 75.8 ബില്യണ്‍ ഡോളറിലെത്തി. 

യുക്രെയ്‌നിന്റെ സൈനിക ചെലവ് 51 ശതമാനം ഉയര്‍ന്ന് 64.8 ബില്യണ്‍ ഡോളറിലെത്തി. ഇസ്രായേലിന്റെ സൈനിക ചെലവ് 24 ശതമാനം വര്‍ധിച്ച് 2023ല്‍ 27.5 ബില്യണ്‍ ഡോളറായി. ജപ്പാന്‍ കഴിഞ്ഞ വര്‍ഷം 50.2 ബില്യണ്‍ ഡോളറും തായ്‌വാന്‍ 16.6 ബില്യണ്‍ ഡോളറും സൈന്യത്തിനായി ചെലവഴിച്ചു. ഇറാന്‍ 2023ല്‍ 10.3 ബില്ല്യണ്‍ ഡോളര്‍ ചെലവഴിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT