Image : Canva 
Economy

തക്കാളി ചതിച്ചു; പച്ചക്കറി താലി ഊണിനും വന്‍ വിലക്കയറ്റം

വില ഒരു പരിധിവരെ പിടിച്ചു നിര്‍ത്തിയത് ഉരുളക്കിഴങ്ങും വെജിറ്റബിള്‍ ഓയിലും

Dhanam News Desk

പച്ചക്കറി വിഭവങ്ങള്‍ മാത്രമുള്ള താലി ഊണിന് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ ഓഗസ്റ്റില്‍ 24 ശതമാനത്തിലധികം വില ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഇതില്‍ 21 ശതമാനവും തക്കാളി വില വര്‍ധന മൂലമുണ്ടായതാണ്. സെപ്റ്റംബര്‍ 7ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ പുറത്തുവിട്ട പ്രതിമാസ ഭക്ഷ്യ ചെലവ് സൂചികയിലാണ് ഈ വെളിപ്പെടുത്തല്‍. തൊട്ടു മുന്‍മാസവുമായി നോക്കുമ്പോള്‍ വെജിറ്റേറിയന്‍ താലിയുടെ ചെലവ് കുറഞ്ഞിട്ടുണ്ട്. 28 ശതമാനം വര്‍ധനയായിരുന്നു ജൂലൈയിലുണ്ടായത്.

ജൂണില്‍ കിലോയ്ക്ക് 33 രൂപയുണ്ടായിരുന്ന തക്കാളി വിലയാണ് ജൂലൈ- ഓഗസ്റ്റ് മാസത്തില്‍ ചില സംസ്ഥാനങ്ങളില്‍ 250 രൂപ വരെയെത്തിയത്. ഉള്ളിയുടെ വില എട്ട് ശതമാനവും മുളകിന് 20 ശതമാനവും ജീരകത്തിന് വില 158 ശതമാനവുമാണ് ഉയര്‍ന്നതെന്ന് ക്രിസില്‍ റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, നോണ്‍ വെജിറ്റേറിയന്‍ താലിയുടെ വില വര്‍ധന താരതമ്യേന മന്ദഗതിയിലായിരുന്നു. ഇറച്ചിക്കോഴിയുടെ വിലയാണ് ഇതിന്റെ 50 ശതമാനവും എന്നതിനാല്‍ 13 ശതമാനത്തോളം മാത്രമാണ് വിലക്കയറ്റം.

വെജിറ്റബിള്‍ ഓയിലിന്റെ വില 17 ശതമാനവും ഉരുളക്കിഴങ്ങ് വില 14 ശതമാനവും കുറഞ്ഞത് ഇരു താലികളുടെയും വില ഒരു പരിധിവരെ പിടിച്ചു നിര്‍ത്താന്‍ സഹായിച്ചു.

സെപ്റ്റംബറില്‍ താലി ഊണുകളുടെ വില വീണ്ടും കുറയാനാണ് സാധ്യത. തക്കാളി വില 51 രൂപയായി കുറഞ്ഞിട്ടുണ്ട്. മാത്രമല്ല എല്‍.പി.ജി സിലിണ്ടര്‍ വി 1,103 രൂപയില്‍ നിന്ന് 903 രൂപയായും കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായേക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT