രാജ്യത്ത് അനധികൃതമായി പ്രവർത്തിക്കുന്ന നിക്ഷേപ പദ്ധതികൾ നിരോധിച്ചുകൊണ്ടുള്ള ഓർഡിനൻസിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചതോടെ, ഇന്ത്യക്കാരുടെ നിക്ഷേപ, വായ്പാ സമ്പ്രദായത്തിൽ വലിയ മാറ്റമാണ് വരാൻ പോകുന്നത്.
കോർപറേറ്റ് കാര്യ മന്ത്രാലയം, ആർബിഐ, സെബി തുടങ്ങിയ റെഗുലേറ്റർമാരുടെ കീഴിൽ രജിസ്റ്റർ ചെയ്യാത്ത, അനധികൃതമായി നടത്തുന്ന ചിട്ടി ഫണ്ടുകളും കുറികളും പിരമിഡ് സ്കീമുകളും സാധാരണക്കാരുടെ പണവുമായി കടന്നുകളയുന്നത് സർവസാധാരണമാണ്. ഇതിന് തടയിടാൻ ലക്ഷ്യമിട്ടുള്ളതാണ് 'ബാനിംഗ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് ഓര്‍ഡിനന്‍സ്-2019.
രാഷ്ട്രീയപാർട്ടികൾക്ക് ഫണ്ടിംഗ് നൽകാനായി വൻതോതിൽ പണം സ്വരൂപിക്കുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ, ചിട്ടി ഫണ്ടുകൾ എന്നിവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഓർഡിനൻസ് തടയിടുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അനധികൃതമായ നിക്ഷേപ, വായ്പാ ഇടപാടുകൾ തടയാൻ ലക്ഷ്യമിട്ടുള്ളതാണെങ്കിലും ഓർഡിനൻസ് ചില സാധാരണ പണമിടപാടുകൾ വരെ നിയമക്കുരുക്കിലാകുമോ എന്ന ആശങ്കയും ചിലർ പങ്കുവെക്കുന്നുണ്ട്.
ബന്ധുക്കളല്ലാത്തവരിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരുന്ന ചില വ്യവസ്ഥകൾ ഇതിലുണ്ട് എന്നതാണ് കാരണം.
ഇതുവരെ ഒരു വ്യക്തി സുഹൃത്തിന്റെ കയ്യിൽ നിന്നും വായ്പ വാങ്ങുന്നതിനും, ഒരു ബിസിനസുകാരൻ പരിചയക്കാരിൽ നിന്ന് എമർജസി ഫണ്ട് സ്വരൂപിക്കുന്നതിനും നിയമ തടസങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തരം ഇടപാടുകൾ ഓർഡിനൻസ് വഴി നിരോധിച്ച ഇടപാടുകളിൽ ഉൾപ്പെട്ടേക്കാം.
നിക്ഷേപമായി സ്വീകരിക്കാവുന്ന തുകയുടെ പരിധി നിഷ്കർഷിച്ചിട്ടില്ലെന്നതുകൊണ്ട് ചെറിയ തുകകളുടെ ഇടപാടുകളും നിയമത്തിന്റെ പരിധിയിൽ വരാം.
കുട്ടികളുടെ വിദ്യാഭാസവും പാവപ്പെട്ടവരുടെ ചികിത്സയും ഫണ്ട് ചെയ്യുന്ന ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും ഇനി ഇക്കാര്യത്തിൽ നിയമ തടസം നേരിടാൻ സാധ്യതയുണ്ട്.
ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ശുപാര്‍ശകളെ ആസ്പദമാക്കിയാണ് ഓർഡിനൻസ് ചട്ടങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. നിയമം ലംഘിച്ചാലുള്ള ശിക്ഷാ നടപടികളും വളരെ കർക്കശമായിരിക്കും.
ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ച് മൂന്ന് തരത്തിലുള്ള നിയമലംഘനങ്ങളാണ് ഉള്ളത്. രജിസ്റ്റർ ചെയ്യാത്ത അഥവാ അൺറെഗുലേറ്റഡ് ആയ ഡെപ്പോസിറ്റ് സ്കീം നടത്തുക, രജിസ്റ്റർ ചെയ്ത സ്കീം ആണെങ്കിൽ കൂടി അതിൽ തട്ടിപ്പ് നടത്തുക, അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീമിന് പ്രോത്സാഹനം നൽകുക.
കഴിഞ്ഞ ജൂലായ് 18 നാണ് ബിൽ ആദ്യം അവതരിപ്പിച്ചത്. ഈ മാസം ആദ്യം ബില്ലിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം നൽകിയിരുന്നു. 2015 മുതൽ മൂന്നുവർഷത്തിനിടയിൽ 166 ചിട്ടിഫണ്ട് തട്ടിപ്പുകേസുകൾ സി.ബി.ഐ. രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതലും ബംഗാളിൽനിന്നും ഒഡിഷയിൽനിന്നുമാണ്.
അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
Read DhanamOnline in English
Subscribe to Dhanam Magazine