Stock Image 
Industry

ജൂണ്‍ പാദ സംയുക്ത അറ്റാദായത്തില്‍ 70% വര്‍ധനവില്‍ അദാനി ഗ്രൂപ്പ് കമ്പനികള്‍

തുറമുഖങ്ങള്‍, പവര്‍, ഗ്രീന്‍ എനര്‍ജി ബിസിനസുകള്‍ എന്നിവയിലെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്.

Dhanam News Desk

അദാനി ഗ്രൂപ്പ് കമ്പനികളുടെ ജൂണ്‍ പാദത്തിലെ സംയുക്ത അറ്റാദായത്തില്‍ 70% വര്‍ധനവ് രേഖപ്പെടുത്തി. ഇതോടെ ഗ്രൂപ്പിന്റെ സംയോജിത ലാഭം 12,854 കോടി രൂപയിലേക്ക് ഉയര്‍ന്നു.

നേട്ടത്തിലേക്ക് നയിച്ചവര്‍

തുറമുഖങ്ങള്‍, പവര്‍, ഗ്രീന്‍ എനര്‍ജി ബിസിനസുകള്‍ എന്നിവയിലെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്. ത്രൈമാസത്തില്‍ മൊത്തത്തിലുള്ള വില്‍പനയില്‍ ഇടിവുണ്ടായെങ്കിലും ശക്തമായ പ്രകടനം ഗ്രൂപ്പിന്റെ അറ്റാദായം വര്‍ധിപ്പിക്കാന്‍ സഹായിച്ചു. ഗ്രൂപ്പിന്റെ പലിശ, നികുതി, അമോര്‍ട്ടൈസേഷന്‍ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം ഏകദേശം 42% ഉയര്‍ന്ന് 20,980 കോടി രൂപയായി. കമ്പനികളുടെ വില്‍പ്പന ഏകദേശം ഏഴാം തവണ ഇടിവോടെ 69,911 കോടി രൂപ രേഖപ്പെടുത്തിയതായും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.

അദാനി തുറമുഖങ്ങളുടെയും പ്രത്യേക സാമ്പത്തിക മേഖലയുടെയും പ്രകടനം, അദാനി പവര്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി വില്‍മര്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി എന്റര്‍പ്രൈസസ്, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ പ്രകടനവും വരുമാനത്തില്‍ ഉള്‍പ്പെടുന്നു. അതേസമയം എ.സി.സിയും അംബുജ സിമന്റ്സും ഉള്‍പ്പെടെയുള്ള ഗ്രൂപ്പിന്റെ സിമന്റ് കമ്പനികളുടെ പ്രകടനം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാരണം അവയുടെ ലയനം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പൂര്‍ത്തിയായത്.

ഗ്രൂപ്പ് കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന വരുമാനം അദാനി എന്റര്‍പ്രൈസസ് നേടിയപ്പോള്‍, ലാഭത്തിന്റെ കാര്യത്തില്‍ 83% വാര്‍ഷിക വളര്‍ച്ചയോടെ മുന്നില്‍ അദാനി പവറാണുള്ളത്. അദാനി പവറും അദാനിയും തുറമുഖങ്ങള്‍, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍ എനര്‍ജി എന്നിവയുടെ വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തില്‍ നിന്നും മെച്ചപ്പെട്ട വളര്‍ച്ചയുണ്ടായി. അദാനി ഗ്രീനിസെും വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി.

ഗ്രൂപ്പ് കമ്പനികളെ വീണ്ടെടുത്തു

ഈ വര്‍ഷം ആദ്യം, യുഎസ് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനി ഗ്രൂപ്പിനെതിരെ ഓഹരിയിലെ അപാകതകളും വീഴ്ചകളും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. .ഈ ആരോപണങ്ങള്‍ ഗ്രൂപ്പിനെ സാരമായി ബാധിക്കുകയും ഒരു ഘട്ടത്തില്‍ കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ ഇടിവുണ്ടാകുകയും ചെയ്തു. എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച കമ്പനി എല്ലാ ഗ്രൂപ്പ് കമ്പനികളെയും വീണ്ടെടുക്കുകയായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT