അദാനി ഗ്രൂപ്പ് (Adani Group) തങ്ങളുടെ വിമാനത്താവള ശേഷി വർദ്ധിപ്പിക്കാനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15 ബില്യൺ ഡോളർ (ഏകദേശം 1.25 ലക്ഷം കോടി രൂപ) നിക്ഷേപിക്കാൻ പദ്ധതിയിടുന്നു. ഗ്രൂപ്പിന്റെ വിമാനത്താവള യൂണിറ്റായ അദാനി എയർപോർട്ട്‌സിന്റെ പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് (IPO) മുന്നോടിയായാണ് ഈ മെഗാ വികസന പദ്ധതിക്ക് രൂപം നൽകുന്നത്.
ഇന്ത്യയിലെ വ്യോമഗതാഗതം 2030-ഓടെ പ്രതിവര്‍ഷം 30 കോടിയില്‍ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുന്നോടിയായി, അദാനി ഗ്രൂപ്പ് തങ്ങളുടെ വിമാനത്താവളങ്ങളിലെ മൊത്തം യാത്രക്കാരുടെ ശേഷി പ്രതിവർഷം 20 കോടിയായി ഉയർത്താൻ ലക്ഷ്യമിടുന്നു. ഈ വൻകിട വികസനം ഇന്ത്യയുടെ ഏവിയേഷൻ വളർച്ചയ്ക്ക് നിർണ്ണായകമാവുകയും അദാനി എയർപോർട്ട്‌സ് ഐ.പി.ഒയ്ക്ക് കരുത്തേകുകയും ചെയ്യുമെന്നാണ് കരുതുന്നത്.
ഈ മാസം 25 ന് തുറക്കുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ടെർമിനലുകൾ, ടാക്‌സിവേകൾ, ഒരു പുതിയ റൺവേ എന്നിവ കൂട്ടിച്ചേർക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ അഹമ്മദാബാദ്, ജയ്‌പൂർ, തിരുവനന്തപുരം, ലഖ്‌നൗ, ഗുവാഹത്തി എന്നീ വിമാനത്താവളങ്ങളിലും ശേഷി വർദ്ധിപ്പിക്കാനുള്ള നവീകരണ പ്രവർത്തനങ്ങൾ നടക്കും.
ഈ നിക്ഷേപത്തിന്റെ ഏകദേശം 70 ശതമാനം അഞ്ച് വർഷത്തിനുള്ളിൽ കടപ്പത്രങ്ങളിലൂടെ സമാഹരിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവള ഓപ്പറേറ്റർമാരിൽ ഒരാളാണ് അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ്. ഈ വിപുലീകരണത്തിലൂടെ രാജ്യത്തെ വ്യോമഗതാഗത വളർച്ചയുടെ പ്രധാന പങ്കാളിയായി മാറാനും, ഭാവിയിൽ കൂടുതൽ വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണത്തിൽ മുൻനിരയിൽ എത്താനുമാണ് ഗ്രൂപ്പിന്റെ ശ്രമം. അതിവേഗം വളരുന്ന ഇന്ത്യൻ ഏവിയേഷൻ മേഖലയുടെ ഭാവിയിൽ കമ്പനിക്കുളള ആത്മവിശ്വാസം വ്യക്തമാക്കുന്നതാണ് ഈ വൻകിട നിക്ഷേപം.
Adani Group to invest ₹1.25 lakh crore in airport expansion ahead of IPO, including Thiruvananthapuram terminal upgrade.
Read DhanamOnline in English
Subscribe to Dhanam Magazine