പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി പോർട്ട്‌സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (APSEZ), ബ്രിട്ടനിലെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്ററായ അസോസിയേറ്റഡ് ബ്രിട്ടീഷ് പോർട്ട്‌സിന്റെ (ABP) ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കാൻ ആലോചിക്കുന്നു. ആഗോളതലത്തിൽ തുറമുഖ ശൃംഖല വിപുലീകരിക്കാനുള്ള അദാനിയുടെ താൽപ്പര്യമാണ് ഈ നീക്കത്തിന് പിന്നില്‍. എബിപിയിലെ 63.9 ശതമാനം ഓഹരികൾ വാങ്ങാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവിൽ രണ്ട് കനേഡിയൻ പെൻഷൻ ഫണ്ടുകളുടെ (CPPIB, OMERS) കൈവശമുള്ള ഈ ഓഹരികൾ വിറ്റഴിക്കുന്നതിനായി അവർ ബാങ്കർമാരെ നിയോഗിച്ചിട്ടുണ്ട്. ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയ്‌ൽസ് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 21 തുറമുഖങ്ങൾ എബിപിക്ക് കീഴിലുണ്ട്. ഇതിൽ യുകെയിലെ ഏറ്റവും വലിയ തുറമുഖമായ ഇമ്മിംഗ്ഹാമും, പ്രതിവർഷം 40 ബില്യൺ പൗണ്ടിന്റെ കയറ്റുമതി കൈകാര്യം ചെയ്യുന്ന പ്രമുഖ തുറമുഖമായ സൗതാംപ്ടണും ഉൾപ്പെടുന്നു എന്നത് ഈ നീക്കത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
ബ്രിട്ടന്റെ സമുദ്ര വ്യാപാരത്തിന്റെ ഏകദേശം 25 ശതമാനവും എബിപിയുടെ തുറമുഖങ്ങളിലൂടെയാണ് നടക്കുന്നത്. 2025-ൽ 819.8 ദശലക്ഷം പൗണ്ട് വരുമാനം നേടിയ കമ്പനി, തുറമുഖ സേവനങ്ങളിൽ നിന്ന് സുസ്ഥിരമായ ലാഭം ഉറപ്പാക്കുന്ന കരാറുകളിലാണ് ഏർപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിൽ 15 തുറമുഖങ്ങളും ഇസ്രായേൽ, ടാൻസാനിയ, ശ്രീലങ്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ അന്താരാഷ്ട്ര തുറമുഖങ്ങളും അദാനി പോർട്ട്‌സിനുണ്ട്. 2030-ഓടെ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി 1 ബില്യൺ ടണ്ണായി ഉയർത്തുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. വിപണിയിലെ അഭ്യൂഹങ്ങളെക്കുറിച്ച് കമ്പനി വക്താവ് നേരിട്ട് പ്രതികരിച്ചിട്ടില്ലെങ്കിലും, ദീർഘകാല വളർച്ചയ്ക്ക് അനുയോജ്യമായ അവസരങ്ങൾ കമ്പനി എപ്പോഴും പരിശോധിക്കാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താൻ പദ്ധതിയിടുന്ന അദാനി ഗ്രൂപ്പിന് ഈ ഏറ്റെടുക്കൽ വലിയൊരു ചുവടുവെപ്പായിരിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine