ഭിന്നശേഷിക്കാര്‍ക്കായി അവതരിപ്പിച്ച 'സിംഗിള്‍ ഷൂ' സേവനത്തിന്റെ ഇസ്രയേലിലെ പരസ്യപ്രചാരണം വിവാദമായതോടെ മാപ്പുപറഞ്ഞ് പ്രമുഖ സ്‌പോര്‍ട്‌സ്വെയര്‍ ബ്രാന്‍ഡായ അഡിഡാസ്. മുന്‍ ഇസ്രയേല്‍ പ്രതിരോധ സേനാംഗത്തെ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയതാണ് പലസ്തീന്‍ അനുകൂല പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനും ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കും കാരണമായത്.
അവയവ വൈകല്യമുള്ളവര്‍ക്ക് ഒരു ജോഡി ഷൂ മുഴുവനായി വാങ്ങുന്നതിന് പകരം ഒരെണ്ണം മാത്രം ഏകദേശം പകുതി വിലയ്ക്ക് വാങ്ങാന്‍ അവസരമൊരുക്കുന്ന പദ്ധതിയാണ് അഡിഡാസിന്റെ 'സിംഗിള്‍ ഷൂ' സേവനം. കമ്പനിയുടെ സ്വന്തം സ്റ്റോറുകളിലൂടെയാണ് ഇത് ലഭ്യമാക്കുന്നത്.
23 യൂറോപ്യന്‍ രാജ്യങ്ങളില്‍ ആരംഭിച്ച പദ്ധതി പിന്നീട് പലസ്തീന്‍, യുഎഇ, ലെബനന്‍, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ഈജിപ്ത് തുടങ്ങിയ ഏഷ്യന്‍-മിഡില്‍ ഈസ്റ്റ് വിപണികളിലേക്കും വ്യാപിപ്പിച്ചു. പാരാലിംപിക്‌സ് ജിബി ഉള്‍പ്പെടെയുള്ള ഭിന്നശേഷി സംഘടനകളുമായി കൂടിയാലോചിച്ചാണ് പദ്ധതി വികസിപ്പിച്ചത്.
ഇസ്രയേലില്‍ പദ്ധതി പ്രചരിപ്പിക്കുന്നതിനായി ഭിന്നശേഷിക്കാരായ 11 കായികതാരങ്ങളെ ഉള്‍പ്പെടുത്തി അഡിഡാസ് സ്റ്റോറുകളില്‍ പോസ്റ്ററുകള്‍ സ്ഥാപിച്ചിരുന്നു. ഇവരില്‍ മുന്‍ ഇസ്രയേല്‍ പ്രതിരോധ സേനാംഗമായ ഷാലേവ് ബിറ്റോണും ഉള്‍പ്പെട്ടിരുന്നു.
2021ല്‍ ഗാസയില്‍നിന്ന് തൊടുത്ത മിസൈല്‍ സൈനിക വാഹനത്തില്‍ പതിച്ചതിനെത്തുടര്‍ന്നാണ് ബിറ്റോണിന് ഒരു കാല്‍ നഷ്ടമായത്. ആക്രമണത്തില്‍ മറ്റൊരു സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തു. പുനരധിവാസത്തിനുശേഷം കൃത്രിമക്കാല്‍ ഉപയോഗിച്ച് ഓട്ടത്തിലേക്ക് തിരിച്ചെത്തിയ ബിറ്റോണ്‍, ഓഗസ്റ്റ് അവസാനത്തോടെ അഡിഡാസുമായുള്ള സഹകരണം ഇന്‍സ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചിരുന്നു.
ഒരു ഷൂ മാത്രം ആവശ്യമായിരുന്നിട്ടും ഇതുവരെ പൂര്‍ണ ജോഡിയുടെ വില നല്‍കേണ്ടി വന്നിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. ഇസ്രയേലിലെ അഡിഡാസ് സ്റ്റോറുകളില്‍ മാത്രമാണ് ഈ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചത്. ആഗോള പരസ്യപ്രചാരണത്തിന്റെ ഭാഗമായിരുന്നില്ല ഇത്.
ഗാസ യുദ്ധത്തില്‍ ആയിരക്കണക്കിന് പലസ്തീനികള്‍ക്ക് കൈകാലുകള്‍ നഷ്ടമായ സാഹചര്യത്തില്‍, അംഗവൈകല്യമുള്ളവര്‍ക്കായുള്ള പ്രചാരണത്തില്‍ മുന്‍ ഇസ്രയേല്‍ സൈനികനെ ഉള്‍പ്പെടുത്തിയതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.
2023 ഒക്ടോബറിനുശേഷം ഗാസയില്‍ 5,000ത്തിലധികം പേര്‍ക്ക് ഗുരുതര പരിക്കുകളെത്തുടര്‍ന്ന് കൈകാലുകള്‍ മുറിച്ചുമാറ്റേണ്ടിവന്നെന്നാണ് മെയ് മാസം പുറത്തുവന്ന ലോകാരോഗ്യ സംഘടനയുടെ കണക്ക്. 22,000ത്തിലധികം ഗുരുതരമായ കൈകാല്‍ പരിക്കുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നാലിലൊന്നോളം കുട്ടികളാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
'സിംഗിള്‍ ഷൂ' പദ്ധതിയോടല്ല, മറിച്ച് ഗാസയിലെ മാനുഷിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മുന്‍ ഇസ്രയേല്‍ സൈനികനെ അതിന്റെ മുഖമാക്കിയതിനോടാണ് എതിര്‍പ്പെന്ന് വിമര്‍ശകര്‍ വ്യക്തമാക്കി.
സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ ചിലര്‍ അഡിഡാസ് ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും പങ്കുവച്ചു. സ്പാനിഷ് നടന്‍ ഹാവിയര്‍ ബാര്‍ഡെമും ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടെ അഡിഡാസിനെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു.
പരസ്യചിത്രം ആശങ്കകള്‍ക്കും ശക്തമായ പ്രതികരണങ്ങള്‍ക്കും കാരണമായെന്ന് അംഗീകരിച്ച അഡിഡാസ്, ഉണ്ടായ അസ്വസ്ഥതയില്‍ തിങ്കളാഴ്ച മാപ്പുപറഞ്ഞു. ആരെയും വേദനിപ്പിക്കുക കമ്പനിയുടെ ഉദ്ദേശ്യമായിരുന്നില്ലെന്നും പ്രതികരണങ്ങള്‍ ഗൗരവത്തോടെ കാണുന്നുവെന്നും പ്രസ്താവനയില്‍ അറിയിച്ചു.
ഇസ്രയേലിലെ പ്രാദേശിക പരസ്യപ്രചാരണത്തെ കമ്പനിയുടെ ആഗോള പ്രവര്‍ത്തനങ്ങളില്‍നിന്ന് വേര്‍തിരിച്ചുകാണിക്കാനും അഡിഡാസ് ശ്രമിച്ചു. 'സിംഗിള്‍ ഷൂ' സേവനം രാഷ്ട്രീയ സന്ദേശങ്ങളൊന്നുമില്ലാത്ത ഭിന്നശേഷി സൗഹൃദ പദ്ധതിയാണെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനത്തോടുള്ള പ്രതിബദ്ധത തുടരുമെന്നും കമ്പനി വ്യക്തമാക്കി.
ഇസ്രയേല്‍-പലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ട പരസ്യത്തിന്റെ പേരില്‍ അഡിഡാസ് വിവാദത്തിലാകുന്നത് ഇതാദ്യമല്ല. 1972ലെ മ്യൂണിക് ഒളിമ്പിക്‌സുമായി ബന്ധപ്പെടുത്തി 2024ല്‍ അവതരിപ്പിച്ച റെട്രോ ഷൂ പരസ്യത്തില്‍നിന്ന് പലസ്തീന്‍-അമേരിക്കന്‍ മോഡല്‍ ബെല്ല ഹദീദിനെ കമ്പനി ഒഴിവാക്കിയിരുന്നു. ഇസ്രയേലിന്റെ എതിര്‍പ്പിനുപിന്നാലെയായിരുന്നു നടപടി. പിന്നീട് തീരുമാനം മനഃപൂര്‍വമല്ലാത്ത പിഴവായിരുന്നെന്ന് വ്യക്തമാക്കി അഡിഡാസ് മാപ്പു പറഞ്ഞിരുന്നു.