Industry

ഇന്ധനവില വർധന: പ്രതിദിനം 100 സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ; ടിക്കറ്റ് നിരക്ക് കൂടും

യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ, സിംഗപ്പൂര്‍ തുടങ്ങിയ ദീര്‍ഘദൂര റൂട്ടുകളിലാണ് നിയന്ത്രണം കൂടുതല്‍

Dhanam News Desk

വിമാന ഇന്ധനവില 80 ശതമാനം വരെ കുതിച്ചുയർന്നതിനെ തുടര്‍ന്ന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ പ്രതിദിന സര്‍വീസുകളുടെ 10 ശതമാനം, ഏകദേശം 100 വിമാനങ്ങള്‍, ആഭ്യന്തരവും അന്തര്‍ദേശീയവുമായ റൂട്ടുകളില്‍ നിന്ന് വെട്ടിക്കുറയ്ക്കുന്നു. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ, സിംഗപ്പൂര്‍ തുടങ്ങിയ ദീര്‍ഘദൂര റൂട്ടുകളിലാണ് നിയന്ത്രണം കൂടുതലായിരിക്കുക. സര്‍വീസുകള്‍ കുറയുന്നതോടെ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ന്ന് യാത്രക്കാര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

വിമാന ഇന്ധന (ATF) വിലയിലുണ്ടായ അനിയന്ത്രിതമായ വര്‍ധനയെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി എയര്‍ ഇന്ത്യ. പ്രതിദിനം നൂറോളം സര്‍വീസുകള്‍ ഒഴിവാക്കാനാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളില്‍ ഇത് വലിയ പ്രത്യാഘാതമുണ്ടാക്കും.

എയര്‍ ഇന്ത്യ പ്രതിദിനം നടത്തുന്ന 1,100 സര്‍വീസുകളില്‍ ഏകദേശം 10 ശതമാനമാണ് വെട്ടിക്കുറയ്ക്കുന്നത്. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ, സിംഗപ്പൂര്‍ തുടങ്ങിയ ദീര്‍ഘദൂര റൂട്ടുകളിലാണ് നിയന്ത്രണം കൂടുതല്‍.

ലണ്ടന്‍, പാരിസ്, ന്യൂയോര്‍ക്ക്, ടൊറന്റോ, സാന്‍ ഫ്രാന്‍സിസ്‌കോ, സിഡ്‌നി തുടങ്ങിയ നഗരങ്ങളിലേക്കുള്ള വിമാനങ്ങളുടെ എണ്ണം കുറയും.

എന്തുകൊണ്ട് ഈ പിന്മാറ്റം?

കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ വിമാന ഇന്ധന വിലയില്‍ 80 ശതമാനത്തോളം വര്‍ധനവാണുണ്ടായത്. വിമാനക്കമ്പനികളുടെ ആകെ പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായി ചെലവാകുന്ന സാഹചര്യത്തില്‍, പല റൂട്ടുകളും സാമ്പത്തികമായി ലാഭകരമല്ലെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. കൂടാതെ, പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂലം വ്യോമപാതകളില്‍ നിയന്ത്രണം വന്നതോടെ കൂടുതല്‍ ദൂരമുള്ള പാതകള്‍ തിരഞ്ഞെടുക്കേണ്ടി വരുന്നത് ഇന്ധനച്ചെലവ് വീണ്ടും വര്‍ധിപ്പിക്കുന്നു.

ടിക്കറ്റ് നിരക്ക് ഉയരാന്‍ സാധ്യത

സര്‍വീസുകള്‍ കുറയുന്നതോടെ വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയരാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. ഇന്ധനത്തിന്മേലുള്ള എക്‌സൈസ് ഡ്യൂട്ടിയും വാറ്റ് (VAT) നിരക്കും കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്ന് ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയുള്‍പ്പെട്ട ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് (FIA) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം എയര്‍ ഇന്ത്യയെ അടിമുടി പരിഷ്‌കരിച്ച് ലാഭത്തിലേക്ക് നയിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് ഇന്ധനവില വര്‍ധന പുതിയ വെല്ലുവിളിയായിരിക്കുന്നത്. നിലവില്‍ ശൃംഖല വിപുലീകരിക്കുന്നതിനേക്കാള്‍ റൂട്ടുകളുടെ ലാഭക്ഷമത ഉറപ്പാക്കാനാണ് കമ്പനി മുന്‍ഗണന നല്‍കുന്നത്.

Rising ATF costs and geopolitical tensions force the Tata-owned carrier to trim 10% of its global and domestic schedule.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT