ഈ വേനൽക്കാലത്ത് വിമാനയാത്ര വലിയ സാമ്പത്തിക ബാധ്യതയാകും. ഇന്ധന സർചാർജും വർദ്ധിച്ചുവരുന്ന പ്രവർത്തന ചെലവുകളുമാണ് വിമാന നിരക്കുകൾ ഉയരാൻ പ്രധാന കാരണം. ആഭ്യന്തര വിമാന നിരക്കുകളിൽ 5 മുതൽ 10 ശതമാനം വരെ വർദ്ധനവ് രേഖപ്പെടുത്തിയപ്പോൾ, ഹ്രസ്വദൂര അന്താരാഷ്ട്ര റൂട്ടുകളിൽ ഇത് 20 മുതൽ 30 ശതമാനം വരെയാണ്.
വിമാന ഇന്ധനത്തിന്റെ (Jet fuel) വില ഏപ്രിൽ 1 മുതൽ പരിഷ്കരിക്കുമെന്നും ഈ വർഷം ഇത് ഇരട്ടിയിലധികം വർദ്ധിക്കുമെന്നും വിമാനക്കമ്പനികള്‍ മുന്നറിയിപ്പ് നൽകുന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ പ്രവർത്തന ചെലവ് വർദ്ധിപ്പിക്കുന്നതായും ഇത് യാത്രാ ആവശ്യകതയെ ബാധിക്കുമെന്നും രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ (IndiGo) വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ അവധിക്കാല ഡിമാൻഡ്, ഉയർന്ന ഇന്ധന ചെലവ്, വിമാനങ്ങളുടെ ലഭ്യതക്കുറവ് എന്നിവയാണ് ആഭ്യന്തര നിരക്കുകൾ ഉയരാൻ പ്രധാന കാരണമെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്‌സ് ചൂണ്ടിക്കാട്ടുന്നു.
യാത്രാ ചെലവ് വര്‍ദ്ധിക്കുന്നത് വിനോദസഞ്ചാരികൾക്ക് തിരിച്ചടിയായിരിക്കുകയാണ്. യാത്രാ പാക്കേജുകളെയും ഈ വർദ്ധനവ് കാര്യമായി ബാധിച്ചിട്ടുണ്ട്. ചില റൂട്ടുകളിൽ ഹോളിഡേ പാക്കേജ് നിരക്കുകൾ 10 മുതൽ 25 ശതമാനം വരെ ഉയർന്നു. ഉദാഹരണത്തിന്, ഏപ്രിൽ ആദ്യവാരത്തിലെ ന്യൂഡൽഹിയിൽ നിന്ന് കൊളംബോയിലേക്കുള്ള വൺ-വേ ടിക്കറ്റ് നിരക്ക് 1,06,351 രൂപയിലെത്തി. ഡൽഹിയിൽ നിന്ന് ബാലിയിലേക്കുള്ള എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് ഏകദേശം 34,000 രൂപയാണ്.
ഉയർന്ന നിരക്കുകൾ കാരണം സഞ്ചാരികളുടെ യാത്രാ രീതികളിലും മാറ്റം വന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആളുകൾ ഇപ്പോൾ യാത്രയ്ക്ക് തൊട്ടടുത്ത ദിവസങ്ങളിൽ മാത്രം ബുക്കിംഗ് നടത്താനാണ് താൽപ്പര്യപ്പെടുന്നത്. കൂടാതെ, റദ്ദാക്കാൻ സൗകര്യമുള്ള (Refundable) ടിക്കറ്റുകൾക്കും ഫ്ലെക്സിബിൾ യാത്രാ പ്ലാനുകൾക്കുമാണ് ഇപ്പോൾ കൂടുതൽ മുൻഗണന ലഭിക്കുന്നത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങളുള്ള മേഖലകളെ ഒഴിവാക്കാനും സഞ്ചാരികൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
Airfares to surge this summer due to rising fuel costs and strong travel demand, impacting domestic and international routes.
Read DhanamOnline in English
Subscribe to Dhanam Magazine