Al hind air 
Industry

പറക്കാനൊരുങ്ങി അല്‍ ഹിന്ദ് എയര്‍; ലോഞ്ചിംഗ് ഈ വര്‍ഷം അവസാനം; 700 കോടി രൂപയുടെ ആദ്യ നിക്ഷേപം

വടക്കന്‍ കര്‍ണാടകയിലെ ടൂറിസ്റ്റ് കേന്ദ്രമായ ഹൂബള്ളി (ഹുബ്ലി)യെ ബന്ധിപ്പിച്ചുള്ള ബംഗളുരു ട്രിപ്പുകളാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക.

Dhanam News Desk

കേരളത്തിന്റെ സ്വന്തം വിമാന കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങുന്നതില്‍ കാലതാമസം നേരിടുന്നതിനിടെ, അല്‍ഹിന്ദ് എയറിന്റെ സര്‍വീസുകള്‍ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്ന് സൂചന. കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ അനുമതികള്‍ ലഭിച്ചതോടെയാണ് ഡിസംബറോടെ സര്‍വീസ് തുടങ്ങുന്നതിനുള്ള നീക്കങ്ങള്‍ അല്‍ ഹിന്ദ് നടത്തുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമാക്കിയുള്ള കമ്പനിയുടെ ആദ്യ സര്‍വീസ് ബംഗളുരുവിലേക്കാകും. കൊച്ചി, തിരുവനന്തപുരം,കോഴിക്കോട്, കണ്ണൂര്‍, ബംഗളുരു, ചെന്നൈ എന്നീ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വീസുകളാണ് നടത്തുക. വടക്കന്‍ കര്‍ണാടകയിലെ ടൂറിസ്റ്റ് കേന്ദ്രമായ ഹൂബള്ളി (ഹുബ്ലി)യെ ബന്ധിപ്പിച്ചുള്ള ബംഗളുരു ട്രിപ്പുകളാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക. സ്‌പൈസ് ജെറ്റിന്റെ മുന്‍ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ശില്‍പ്പ ഭാട്ടിയ അല്‍ഹിന്ദ് എയറിന്റെ സി.ഇ.ഒ ആയി ചുമതലയേറ്റിരുന്നു.

700 കോടിയുടെ നിക്ഷേപം

ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ എന്‍.ഒ.സി, എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് (എ.ഒ.സി) എന്നീ അനുമതികള്‍ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.

ആദ്യത്തെ രണ്ട് ഘട്ടങ്ങളിലായി 700 കോടി രൂപയുടെ നിക്ഷേപമാണ് അല്‍ഹിന്ദ് നടത്തുന്നത്. മൂന്ന് എ.ടി.ആര്‍ 72 ടര്‍ബോ പോപ്പ് എയര്‍ ക്രാഫ്റ്റുകളാണ് ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കുക. തെക്കേ ഇന്ത്യന്‍ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസിനായി ഏഴ് എ.ടി.ആര്‍ എയര്‍ക്രാഫ്റ്റുകള്‍ കൂടി അടുത്ത ഘട്ടത്തില്‍ ഉപയോഗിക്കും. ഭാവിയില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് എയര്‍ബസ് എ 319, എ 320 വിമാനങ്ങള്‍ ഉള്‍പ്പടെ 20 എയര്‍ക്രാഫ്റ്റുകള്‍ കൂടി ഉള്‍പ്പെടുത്തി സര്‍വീസ് വിപുലീകരിക്കാനും പദ്ധതിയുണ്ട്.

വെല്ലുവിളി കടുത്തത്

ആഭ്യന്തര യാത്രക്കുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെങ്കിലും കടുത്ത വെല്ലുവിളിയാകും അല്‍ഹിന്ദിനെ കാത്തിരിക്കുന്നത്. ഇന്‍ഡിഗോയും എയര്‍ ഇന്ത്യ എക്‌സ്പ്രസും വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നുണ്ട്. പുതുതായി തുടങ്ങാനാരിക്കുന്ന എയര്‍ കേരള സര്‍വീസ് തുടങ്ങുന്നതോടെ മല്‍സരം കടുത്തതാകും. തമിഴ്‌നാട്, കര്‍ണാടക സെക്ടറുകളിലാണ് എല്ലാ കമ്പനികളും ശ്രദ്ധിക്കുന്നത്. അതേസമയം, ഏവിയേഷന്‍ രംഗത്ത് അല്‍ഹിന്ദിനുള്ള വര്‍ഷങ്ങളുടെ പരിചയം ഗുണകരമാകുമെന്നാണ് കരുതുന്നത്. വിവിധ സേവനങ്ങളുമായി കമ്പനി ഏറെ കാലമായി ഏവിയേഷന്‍ രംഗത്തുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 130 ഓഫീസുകളുള്ള അല്‍ഹിന്ദ് നിലവില്‍ 20,000 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനിയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT