Banking, Finance & Insurance

ബാങ്കിംഗ് മേഖലയിലും 'എഐ കട്ട്'; 9 വര്‍ഷത്തിനിടെ ആദ്യമായി ജീവനക്കാരെ കുറച്ച് എച്ച്ഡിഎഫ്സി; ജീവനക്കാര്‍ കുറഞ്ഞപ്പോള്‍ ലാഭം കൂടി!

ജീവനക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും ബിസിനസ് വളര്‍ച്ചയെ അത് ബാധിച്ചിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു

Dhanam News Desk

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കില്‍ ജീവനക്കാരുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാന കണക്കുകള്‍ പ്രകാരം (മാര്‍ച്ച് 31) മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3,343 ജീവനക്കാരുടെ കുറവാണ് ബാങ്കില്‍ രേഖപ്പെടുത്തിയത്. നിലവില്‍ ബാങ്കിന്റെ ആകെ ജീവനക്കാരുടെ എണ്ണം 211,178 ആണ്. മുന്‍വര്‍ഷം ഇത് 214,521 ആയിരുന്നു.

എഐ അധിഷ്ഠിത ജോലികള്‍ വര്‍ധിപ്പിച്ചതോടെയാണ് ജീവനക്കാര്‍ കുറഞ്ഞത്. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാരെ കുറയ്ക്കുന്നത്. ദൈനംദിന ഓപ്പറേഷന്‍സ് ജോലികള്‍ വന്‍തോതില്‍ ഡിജിറ്റല്‍ സംവിധാനങ്ങളിലേക്കും ഓട്ടോമേഷനിലേക്കും മാറ്റുന്നതിന്റെ ഭാഗമായാണ് ഈ ചുരുക്കലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു.

കുറവ് ഈ മേഖലകളില്‍

ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ജീവനക്കാരെയാണ് ഈ മാറ്റം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ക്ലറിക്കല്‍, സബോര്‍ഡിനേറ്റ് വിഭാഗങ്ങളിലെയും സൂപ്പര്‍വൈസറി ഇതര തസ്തികകളിലെയും ജീവനക്കാരുടെ എണ്ണത്തില്‍ 8,000ത്തിലധികം കുറവുണ്ടായി. നിലവില്‍ ഈ വിഭാഗത്തില്‍ 162,797 ജീവനക്കാരാണുള്ളത്. പുതിയ നിയമനങ്ങളിലും വലിയ കുറവുണ്ടായിട്ടുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പുതിയ നിയമനങ്ങള്‍ 3,811 ആയി കുറഞ്ഞു.

അതേസമയം, ബാങ്കിന്റെ ഉയര്‍ന്ന തസ്തികകളില്‍ ജീവനക്കാരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. ജൂനിയര്‍ ലെവലില്‍ 3,543 ജീവനക്കാര്‍ വര്‍ധിച്ചു. 1,252 ജീവനക്കാരാണ് മിഡില്‍ ലെവലില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്.

പണം നിക്ഷേപിക്കുന്നത് ഉള്‍പ്പെടെയുള്ള ദൈനംദിന ജോലികള്‍ ക്യാഷ് റീസൈക്ലര്‍ മെഷീനുകളിലേക്കും മറ്റ് ഓട്ടോമേറ്റഡ് ചാനലുകളിലേക്കും ബാങ്ക് വിജയകരമായി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതിനായി ബാങ്കിന്റെ സ്വന്തം എഐ പ്ലാറ്റ്ഫോമായ 'നീവ്' (Neev) ആണ് ഉപയോഗിക്കുന്നത്. മോഡല്‍ ആക്സസ്, ഗവേണന്‍സ്, വര്‍ക്ക്ഫ്‌ലോ ഇന്റഗ്രേഷന്‍ എന്നിവയെല്ലാം ഈ പ്ലാറ്റ്ഫോമിലൂടെയാണ് നിയന്ത്രിക്കുന്നത്.

ജീവനക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും ബിസിനസ് വളര്‍ച്ചയെ അത് ബാധിച്ചിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2026 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ ലാഭം 10.9% വര്‍ധിച്ച് 74,671.3 കോടി രൂപയായി ഉയര്‍ന്നു. ചുരുങ്ങിയ ജീവനക്കാരെ വെച്ച് കൂടുതല്‍ ലാഭക്ഷമത കൈവരിക്കാന്‍ ബാങ്കിന് സാധിക്കുന്നു എന്നാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത്.

ആഗോളതലത്തിലും സമാന ട്രെന്‍ഡ്

എഐ സാങ്കേതികവിദ്യയുടെ വരവോടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് എച്ച്ഡിഎഫ്‌സി ബാങ്ക് മാത്രമല്ല. പ്രമുഖ ആഗോള ബാങ്കായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് (Standard Chartered) ഓട്ടോമേഷന്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2030ഓടെ തങ്ങളുടെ കോര്‍പ്പറേറ്റ് തസ്തികകളില്‍ 15% കുറവ് വരുത്താന്‍ പദ്ധതിയിടുന്നുണ്ട്.

HDFC Bank reduced its workforce for the first time in nine years as AI-driven automation expanded, while annual profit continued to grow

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT