Banking, Finance & Insurance

ഇന്റര്‍ചേഞ്ച് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ അനുമതി; എ.ടി.എം ഉപയോഗം ചെലവേറും

ഡിജിറ്റല്‍ ഇടപാടുകളില്‍ വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ടെങ്കിലും എ.ടി.എം ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്ന ഉപയോക്താക്കളും ഏറെയാണ്

Dhanam News Desk

എ.ടി.എം വഴി പണം പിന്‍വലിക്കല്‍ ഇനി കൂടുതല്‍ ചെലവേറിയതാകും. ട്രാന്‍സാക്ഷന്‍ ചാര്‍ജ് രണ്ടു രൂപ വര്‍ധിപ്പിച്ച് 23 രൂപയാക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതോടെയാണിത്. മെയ് ഒന്നുമുതല്‍ പുതിയ മാറ്റം നിലവില്‍ വരും. ഓരോ മാസവുമുള്ള അഞ്ച് സൗജന്യ ഉപയോഗത്തിന് ശേഷമാകും ഈ നിരക്കുകള്‍ ഈടാക്കുക. ബിസിനസ് സുസ്ഥിരത ഉറപ്പാക്കുന്നതിനായാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെയും പുതിയ തീരുമാനം.

അഞ്ച് സൗജന്യ ഇടപാടുകള്‍ക്കു ശേഷം വരുന്ന ഓരോ എ.ടി.എം പിന്‍വലിക്കലിനും 23 രൂപ വരെ ബാങ്കുകള്‍ക്ക് ഈടാക്കാമെന്ന് ആര്‍.ബി.ഐ സര്‍ക്കുലറില്‍ പറയുന്നു. പണം പിന്‍വലിക്കലും അല്ലാത്തതുമായ അഞ്ച് ഇടപാടുകള്‍ ഓരോ മാസവും ഉപയോക്താക്കള്‍ക്ക് സൗജന്യമാണ്. മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ ഇത് മൂന്നാണ്.

ബാങ്കുകള്‍ക്ക് നേട്ടം, ഉപയോക്താക്കള്‍ക്ക് തിരിച്ചടി

ഡിജിറ്റല്‍ ഇടപാടുകളില്‍ വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ടെങ്കിലും എ.ടി.എം ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്ന ഉപയോക്താക്കളും ഏറെയാണ്. ഇത്തരത്തില്‍ എ.ടി.എം സേവനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നവരെ സംബന്ധിച്ച് നിരക്ക് വര്‍ധന തിരിച്ചടിയാണ്. ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറാന്‍ നിരക്ക് വര്‍ധന ഇടയാക്കുമെന്നാണ് ബാങ്കിംഗ് രംഗത്തുള്ളവര്‍ പറയുന്നത്.

ബാങ്കുകളെ സംബന്ധിച്ച് നിരക്ക് വര്‍ധിപ്പിക്കുന്നത് ഗുണം ചെയ്യും. എ.ടി.എം സേവനങ്ങളുടെ പരിപാലനത്തിനും സുരക്ഷ ചെലവുകള്‍ക്കുമായി ബാങ്കുകള്‍ വലിയ തുക ചെലവഴിക്കുന്നുണ്ട്. ഈ സേവനങ്ങള്‍ കൂടുതല്‍ മികച്ച രീതിയില്‍ നല്‍കാന്‍ നിരക്ക് വര്‍ധനയിലൂടെ സാധിക്കുമെന്നാണ് ബാങ്കിംഗ് മേഖലയുടെ പ്രതീക്ഷ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT