Image : Canva and RBI 
Banking, Finance & Insurance

ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ വൈകിപ്പിക്കല്‍; ആര്‍ബിഐയോട് അനുകൂലിച്ചും മാറ്റം നിര്‍ദ്ദേശിച്ചും ബാങ്കുകള്‍

സാങ്കേതിക വളര്‍ച്ച കുറഞ്ഞ ബാങ്കുകള്‍ക്ക് ഇടപാടുകള്‍ വൈകിപ്പിക്കുന്ന 'കില്‍ സ്വിച്ച്' സംവിധാനം ഏര്‍പ്പെടുത്തുക ബുദ്ധിമുട്ടായേക്കാമെന്ന് ചില ബാങ്കുകള്‍ അഭിപ്രായപ്പെട്ടു.

Dhanam News Desk

ഓണ്‍ലൈന്‍ പേയ്‌മെന്റ് ട്രാന്‍സാക്ഷനുകള്‍ ഒരുമണിക്കൂര്‍ വൈകിപ്പിക്കാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) നീക്കങ്ങളോട് അര്‍ധസമ്മതം മൂളി രാജ്യത്തെ പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍. 10,000 രൂപയ്ക്ക് മുകളിലുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ ഒരു മണിക്കൂര്‍ വൈകിപ്പിക്കുകയെന്നാണ് ആര്‍ബിഐയുടെ പദ്ധതി. തട്ടിപ്പുകള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം.

10,000 രൂപയ്ക്ക് മുകളിലുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ ഒരു മണിക്കൂര്‍ വൈകിപ്പിക്കുകയെന്നതിനോട് പക്ഷേ ബാങ്കുകള്‍ യോജിച്ചില്ല. ഈ പരിധി 25,000 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് ബാങ്കുകളുടെ ആവശ്യം. യുപിഐ ഇടപാടുകളുടെ വളര്‍ച്ചയെ പരിധി വയ്ക്കുന്നത് മന്ദഗതിയിലാക്കിയേക്കാമെന്ന ആശങ്ക ബാങ്കുകള്‍ പങ്കുവച്ചു.

സാങ്കേതിക വളര്‍ച്ച കുറഞ്ഞ ബാങ്കുകള്‍ക്ക് ഇടപാടുകള്‍ വൈകിപ്പിക്കുന്ന 'കില്‍ സ്വിച്ച്' സംവിധാനം ഏര്‍പ്പെടുത്തുക ബുദ്ധിമുട്ടായേക്കാമെന്ന് ചില ബാങ്കുകള്‍ അഭിപ്രായപ്പെട്ടു. നികുതി, അടിയന്തിര കേസുകള്‍ എന്നിവയ്ക്കുള്ള ഇടപാടുകളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാണ്.

2025 ല്‍ മാത്രം ഏകദേശം 28 ലക്ഷം ഡിജിറ്റല്‍ പേയ്മെന്റ് തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും അതിലൂടെ 22,931 കോടി രൂപ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ സുരക്ഷാ സംവിധാനം ഒരുക്കാന്‍ റിസര്‍വ് ബാങ്ക് മുന്നോട്ടുവന്നത്.

എന്താണ് കില്‍ സ്വിച്ച്?

ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടില്‍ നിന്നുള്ള എല്ലാ ഡിജിറ്റല്‍ ഇടപാടുകളും ഒരൊറ്റ നീക്കത്തിലൂടെ തല്‍ക്ഷണം നിര്‍ത്തലാക്കാന്‍ കഴിയുന്ന സംവിധാനമാണിത്. സിംഗപ്പൂരിലെ ബാങ്കിംഗ് മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പദ്ധതി തയാറാക്കിയിരിക്കുന്നത്.

അവിടെ ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ആപ്പ് വഴിയോ ഹോട്ട്ലൈന്‍ വഴിയോ തങ്ങളുടെ അക്കൗണ്ടുകള്‍ ഉടന്‍ ലോക്ക് ചെയ്യാന്‍ സാധിക്കും. നിലവില്‍ കാര്‍ഡ് അധിഷ്ഠിത പേയ്മെന്റുകളില്‍ സ്വിച്ച്-ഓഫ് സൗകര്യമുണ്ടെങ്കിലും, മറ്റ് ഡിജിറ്റല്‍ ചാനലുകളില്‍ ഇത് ഒരേപോലെ ലഭ്യമല്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT