ഗൂഗിളിന്റെ പേയ്മെന്റ് സേവനമായ ഗൂഗിൾ പേയുടെ ഇന്ത്യയിലെ പ്രവർത്തനം സംബന്ധിച്ച് റിസർവ് ബാങ്കിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് ഡൽഹി ഹൈക്കോടതി. ആവശ്യമായ അനുമതികൾ നേടാതെ എങ്ങനെയാണ് ഗൂഗിൾ പേ സംവിധാനം ഇന്ത്യയിൽ പ്രവർത്തിക്കുന്നതെന്നാണ് ഹൈക്കോടതിയുടെ ചോദ്യം.
ഇതിന് വിശദീകരണവുമായി ഗൂഗിളിന്റെ പാരന്റ് കമ്പനിയായ ആൽഫബെറ്റ് രംഗത്തെത്തിയിട്ടുണ്ട്. കമ്പനിയുടെ വിശദീകരണം ഇങ്ങനെ:
"രാജ്യത്തെ നിയമപരമായ എല്ലാ വ്യവസ്ഥകളും പാലിച്ചുകൊണ്ടാണ് ഗൂഗിൾ പേ പ്രവർത്തിക്കുന്നത്. പാർട്ണർ ബാങ്കുകൾക്ക് യുപിഐ വഴി പേയ്‌മെന്റുകൾ സാധ്യമാക്കാനുള്ള ടെക്നോളജി സേവനദാതാവായി മാത്രമാണ് ഗൂഗിൾ പേ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഗൂഗിൾ പേ പേയ്മെന്റ് പ്രോസസ്സിംഗ്, തീർപ്പാക്കൽ എന്നീ കാര്യങ്ങളിൽ ഭാഗമാകുന്നില്ല. നിലവിലെ നിയമങ്ങൾ അനുസരിച്ച് ഇത്തരം സേവനത്തിന് ലൈസൻസിംഗ് ആവശ്യമില്ല."
സർക്കാരിന്റെ ഡേറ്റ ലോക്കലൈസേഷൻ ചട്ടങ്ങൾ അനുസരിച്ച് നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും കമ്പനി അറിയിച്ചു. ഏപ്രിൽ 29-ന് ഇക്കാര്യത്തിൽ കോടതി വീണ്ടും വാദം കേൾക്കും.
Read DhanamOnline in English
Subscribe to Dhanam Magazine