ഐഡന്റിറ്റി അടിസ്ഥാനമാക്കിയുള്ള തട്ടിപ്പുകൾക്കായി ഇൻഷുറൻസ് സംവിധാനത്തിൽ ആധാറുമായി ബന്ധിപ്പിച്ച പ്രക്രിയകൾ ചൂഷണം ചെയ്യുന്നതിനുള്ള പുതിയ മാർഗവുമായി തട്ടിപ്പുകാർ. ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറുകളും ഇമെയിൽ ഐഡികളും പോളിസി ഉടമയുടെ യഥാർത്ഥ കോൺടാക്റ്റ് വിശദാംശങ്ങളുമായി പൊരുത്തപ്പെടാത്ത സംഭവങ്ങൾ ഇൻഷുറൻസ് കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ലെയിം ഫയൽ ചെയ്യുന്നതുവരെയോ പണം പിൻവലിക്കുന്നതുവരെയോ ഈ തട്ടിപ്പുകൾ കണ്ടെത്താനാകാതെ പോകുന്ന സാഹചര്യമാണ് ഉളളത്.
മോട്ടോർ ഇൻഷുറൻസ് മുതൽ ആരോഗ്യ ഇന്‍ഷുറന്‍സില്‍ വരെ വ്യാജ രേഖകൾ ഉപയോഗിച്ച് ആധാർ ഡാറ്റയിൽ കൃത്രിമം കാണിച്ച് തട്ടിപ്പുകാര്‍ വ്യാജ ക്ലെയിമുകൾ ഫയൽ ചെയ്യുന്നതായാണ് കണ്ടുവരുന്നത്. യു.പി പോലീസ് ഒട്ടേറെ ഇൻഷുറൻസ് കമ്പനികൾക്കാണ് ഇതുസംബന്ധിച്ച ക്ലെയിം വിവരങ്ങൾ പങ്കിടാൻ നോട്ടീസ് അയച്ചിരിക്കുന്നത്. പോളിസികൾ നേടുന്നതിനും തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനുമായി വ്യാജമായതോ കൃത്രിമമായി നിർമ്മിച്ചതോ ആയ ആധാർ കാർഡുകൾ ഉപയോഗിച്ച് തട്ടിപ്പുകാർ വ്യാജ ഐഡന്റിറ്റികൾ സൃഷ്ടിക്കുന്നു.
ആശുപത്രികളിലും ഉള്‍നാടന്‍ ഗ്രാമങ്ങളിലുമായി ഏറ്റവും ദുർബലരായവരെയോ, ഇതിനകം മരണമോ ദാരിദ്ര്യമോ നേരിടുന്ന ആളുകളെയോ തെറ്റിധരിപ്പിച്ച് ആധാര്‍ വിവരങ്ങള്‍ സംഘടിപ്പിച്ചാണ് കുറ്റവാളികള്‍ തട്ടിപ്പുകള്‍ നടത്തുന്നത്. തുടര്‍ന്ന് ചെറുകിട ധനകാര്യ സ്ഥാപനങ്ങളെ ഉപയോഗിച്ച് ഇവരുടെ പേരിൽ അക്കൗണ്ടുകൾ തുറന്ന് 20 ലക്ഷം രൂപയോ അതിൽ കൂടുതലോ മൂല്യമുള്ള പോളിസികൾ എടുക്കുന്നു.
ഇൻഷുറൻസ് മേഖലയിലെ മൊത്തം ക്ലെയിമുകളില്‍ ഏകദേശം 10 മുതല്‍ 15 ശതമാനം വരെ തട്ടിപ്പാണെന്നാണ് കണക്കാക്കപ്പെടുന്നത്. തട്ടിപ്പ് കണ്ടെത്തലിനും പ്രതിരോധത്തിനുമായി ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോ (IIB) ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. അഞ്ച് വർഷത്തെ 14.4 കോടി രേഖകൾ പരിശോധിച്ച് മൂന്ന് ലക്ഷം തട്ടിപ്പ് കേസുകള്‍ ബ്യൂറോ കണ്ടെത്തിയിരുന്നു. 1.73 ലക്ഷം കോടി രൂപയുടെ വഞ്ചനാപരമായ ലൈഫ് ഇൻഷുറൻസ് കേസുകളാണ് ഇത്തരത്തില്‍ കണ്ടെത്തിയത്.
Insurance frauds using Aadhaar details rise alarmingly; ₹1.73 lakh crore worth of life insurance scams uncovered.
Read DhanamOnline in English
Subscribe to Dhanam Magazine