വൈവിധ്യമാർന്ന നിക്ഷേപങ്ങൾക്കും ഹെഡ്ജിംഗ് ഓപ്ഷനുകൾക്കുമുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC). അമേരിക്കയിലെ പ്രശസ്ത സാമ്പത്തിക കേന്ദ്രമായ വാള്‍സ്ട്രീറ്റിലെ ഏറ്റവും വലിയ ബാങ്കുകളുമായി എല്‍.ഐ.സി ഫോർവേഡ് റേറ്റ് കരാറുകളില്‍ (FRA) ഏര്‍പ്പെട്ടതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ജെപി മോർഗൻ ചേസ് ആൻഡ് കമ്പനി, ബാങ്ക് ഓഫ് അമേരിക്ക കോർപ്പറേഷന്‍ എന്നിവയുൾപ്പെടെയുള്ള ബാങ്കുകളുമായി 100 കോടി ഡോളറിന്റെ ബോണ്ട് ഫോർവേഡ് റേറ്റ് കരാറുകളിലാണ് ഏർപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
63,000 കോടി ഡോളറിന്റെ ആസ്തിയുള്ള രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയാണ് എല്‍.ഐ.സി. നവംബറിലാണ് എൽഐസി ബോണ്ട് ഡെറിവേറ്റീവ്സ് വിപണിയിൽ പ്രവേശിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചത്. മെയ് മുതലുളള 2.6 ബില്യൺ ഡോളറിന്റെ ഫോർവേഡ് റേറ്റ് കരാറുകളില്‍ 38 ശതമാനം എല്‍.ഐ.സി യുടേതാണെന്ന് ക്ലിയറിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. ഇന്ത്യന്‍ കമ്പനികളുടെ സാമ്പത്തിക മേഖലയിലെ വളർന്നുവരുന്ന സങ്കീർണതയെയാണ് ഈ മുന്നേറ്റം കാണിക്കുന്നത്. ഓഹരി വിപണിയുടെ അസ്ഥിരത വര്‍ധിച്ചു വരുന്നതും ഈ മാറ്റത്തിനുളള കാരണമാണ്.
ഭാവിയിലെ ബോണ്ട് പദ്ധതികളിൽ നിക്ഷേപം നടത്താനും വരുമാനം കുറയാൻ സാധ്യതയുള്ള പലിശനിരക്കുകളില്‍ നിന്ന് സംരക്ഷണം തേടാനും അനുവദിക്കുന്നതാണ് ഫോർവേഡ് റേറ്റ് കരാറുകള്‍. ഭാവിയിലെ തീയതിയിൽ നിശ്ചിത വിലയ്ക്ക് ബോണ്ട് വാങ്ങാൻ സമ്മതിക്കുകയാണ് എഫ്‌ആർഎ യിൽ ചെയ്യുന്നത്. എതിർകക്ഷി (സാധാരണയായി ഒരു ബാങ്ക്) ബോണ്ട് വിലയിലെ മാറ്റങ്ങളുടെ അപകടസാധ്യത ഏറ്റെടുക്കുകയും പകരം ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നുളള പ്രീമിയം സ്വീകരിക്കുകയും ചെയ്യുന്നു. അപകടസാധ്യത കുറക്കുന്നതിന് ബാങ്കുകൾ പലപ്പോഴും ദീർഘകാല ബോണ്ടുകളാണ് നല്‍കുക.
LIC enters $1 billion in Forward Rate Agreements amid rising stock market volatility for strategic hedging.
Read DhanamOnline in English
Subscribe to Dhanam Magazine