V.P.Nandakumar, Manappuram Finance 
Banking, Finance & Insurance

മണപ്പുറം ഫിനാന്‍സിന് 138 കോടി രൂപ ലാഭം: സ്വര്‍ണ വായ്പകളില്‍ നിന്നുള്ള വരുമാനത്തില്‍ വര്‍ധന; മൈക്രോ ഫിനാന്‍സില്‍ കനത്ത ഇടിവ്

കമ്പനിയുടെ ചെയര്‍മാനായി വി.പി നന്ദകുമാര്‍ ചുമതലയേല്‍ക്കും; ഓഹരി ഉടമകള്‍ക്ക് 50 പൈസ വീതം ഡിവിഡന്റ്

Dhanam News Desk

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 138 കോടി രൂപയുടെ ലാഭം. അതേസമയം, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ലാഭത്തില്‍ 75 ശതമാനം ഇടിവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം 555 കോടി രൂപയായിരുന്നു ലാഭം. കമ്പനിയുടെ പ്രവര്‍ത്തന വരുമാനത്തില്‍ ഒമ്പത് ശതമാനം കുറവുണ്ടായി. സ്വര്‍ണ പണയ വായ്പയില്‍ നിന്നുള്ള വരുമാനം കൂടിയപ്പോള്‍ മൈക്രോ ഫിനാന്‍സില്‍ കനത്ത ഇടിവാണ് നേരിട്ടത്.

സ്വര്‍ണ വായ്പാ വരുമാനം 10% കൂടി

ഈ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 2,262 കോടി രൂപയാണ്. സ്വര്‍ണ പണയ വായ്പയില്‍ നിന്നുള്ള വരുമാനം 10 ശതമാനം വര്‍ധിച്ച് 1,904 കോടി രൂപയിലെത്തി. 538.79 കോടി രൂപയാണ് സ്വര്‍ണ വായ്പകളില്‍ നിന്നുള്ള ലാഭം. മൈക്രോഫിനാന്‍സ് വിഭാഗത്തില്‍ 53 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. 361 കോടി രൂപയാണ് മൈക്രോഫിനാന്‍സ് വരുമാനം.

വി.പി നന്ദകുമാര്‍ ചെയര്‍മാന്‍

കമ്പനിയുടെ പുതിയ ചെയര്‍മാനായി നിലവിലുള്ള മാനേജിംഗ് ഡയറക്ടര്‍ വി.പി.നന്ദകുമാറിനെ പ്രഖ്യാപിച്ചു. ചെയര്‍മാന്‍ ഡോ.ഷൈലേഷ് ജയന്തിലാല്‍ മേത്ത ഓഗസ്റ്റ് 27 ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പദവിയില്‍ മാറ്റം. വി.പി നന്ദകുമാര്‍ ഓഗസ്റ്റ് 28 ന് ചമുതലയേല്‍ക്കുമെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് അറിയിച്ചു.

50 പൈസ ഡിവിഡന്റ്

ഓഹരി ഉടമകള്‍ക്ക് മണപ്പുറം ഫിനാന്‍സ് 50 പൈസ വീതം ലാഭവിഹിതം പ്രഖ്യാപിച്ചു. ഒ3ഗസ്റ്റ് 14 ആണ് ഡിവിഡന്റിനുള്ള റെക്കോര്‍ഡ് തീയ്യതി. മണപ്പുറം ഓഹരികള്‍ 1.4 ശതമാനം ഇടിഞ്ഞ് 257.35 രൂപയിലാണ് ഇന്ന് ക്ലോസ് ചെയ്തത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരി വിലയില്‍ 26 ശതമാനം വര്‍ധനയുണ്ടായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT