Image : Canva 
Banking, Finance & Insurance

മൂന്ന് ലക്ഷം കോടി കടന്ന് മൈക്രോഫിനാന്‍സ് വായ്പകള്‍

വളര്‍ച്ച 21 ശതമാനം; വായ്പാ തിരിച്ചടവിലും ഉണര്‍വ്

Dhanam News Desk

ഇന്ത്യയില്‍ മൈക്രോഫിനാന്‍സ് വായ്പകളുടെ മൂല്യം 2022-23 സാമ്പത്തിക വര്‍ഷം 21 ശതമാനം വര്‍ദ്ധിച്ച് 3.51 ലക്ഷം കോടി രൂപയിലെത്തി. തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷം ഇത് 2.89 ലക്ഷം കോടി രൂപയായിരുന്നുവെന്ന് 'സാ-ധന്‍' (Sa-Dhan) റിപ്പോര്‍ട്ട് വ്യക്തമാക്കി. ബാങ്കുകള്‍ മൂന്ന് ശതമാനം, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍.ബി.എഫ്.സി) 49 ശതമാനം, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ (എം.എഫ്.ഐ) 37 ശതമാനം, ചെറുബാങ്കുകള്‍ (സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്/SFB) 19 ശതമാനം എന്നിങ്ങനെ വളര്‍ച്ച വായ്പാ വളര്‍ച്ച രേഖപ്പെടുത്തി. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന എം.എഫ്.ഐ (Not-for-profit MFIs) നേടിയ വളര്‍ച്ച 25 ശതമാനമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

കൂടുതലും എം.എഫ്.ഐയില്‍

മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളാണ് 1.30 ലക്ഷം വായ്പകളും അനുവദിച്ചത്. ബാങ്കുകളില്‍ 1.20 ലക്ഷം കോടി രൂപയാണ്. ചെറു ബാങ്കുകളില്‍ 58,431 കോടി രൂപയും എന്‍.ബി.എഫ്.സികളില്‍ 29,664 കോടി രൂപയും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നവയില്‍ 3,778 കോടി രൂപയുമാണ് വായ്പകള്‍.

രാജ്യത്ത് മൊത്തം മൈക്രോഫിനാന്‍സ് വായ്പാ അക്കൗണ്ടുകള്‍ കഴിഞ്ഞവര്‍ഷം 12.39 കോടിയില്‍ നിന്ന് 10 ശതമാനം വര്‍ദ്ധിച്ച് 13.63 കോടിയായി. അക്കൗണ്ടുകളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്ക് എന്‍.ബി.എഫ്.സികളുടേതാണ്; 23 ശതമാനം. 15 ശതമാനമാണ് എം.എഫ്.ഐകളുടെ വളര്‍ച്ച. ബാങ്കുകള്‍ 6 ശതമാനവും ചെറുബാങ്കുകള്‍ 5 ശതമാനവും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നവ 6 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.

തിരിച്ചടവിലും ഉണര്‍വ്

മൈക്രോഫിനാന്‍സ് വായ്പകളുടെ തിരിച്ചടവും മെച്ചപ്പെട്ടു. 30 ദിവസത്തിനുമേല്‍ തിരിച്ചടവ് കുടിശികയുള്ളവയുടെ നിരക്ക് 5.27 ശതമാനത്തില്‍ നിന്ന് 2.16 ശതമാനമായി മെച്ചപ്പെട്ടു. 60 ദിവസം വരെ തിരിച്ചടവ് മുടങ്ങിയ വായ്പകളുടെ അനുപാതം 3.55ല്‍ നിന്ന് 1.67 ശതമാനത്തിലേക്കും കുറഞ്ഞു. 90 ദിവസത്തിനുമേല്‍ കുടിശികയുള്ളവയുടെ അനുപാതം ഇപ്പോള്‍ 1.06 ശതമാനമാണ്. കഴിഞ്ഞവര്‍ഷം 2.43 ശതമാനമായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT