Banking, Finance & Insurance

പണ ലഭ്യത വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക്; ആദ്യഘട്ടത്തില്‍ 60,000 കോടിയുടെ ഇടപെടല്‍

ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപെടലുകളിലൂടെ മൂന്നു ഘട്ടങ്ങളിലായി ബാങ്കുകളില്‍ പണമെത്തിക്കും

Dhanam News Desk

രാജ്യത്തെ ബാങ്കുകളില്‍ പണലഭ്യത ഉറപ്പാക്കാന്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ മൂന്നു ഘട്ടങ്ങളിലായി റിസര്‍വ് ബാങ്ക് ഇടപെടലുകള്‍ നടത്തും. ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷനിലൂടെ ഗവണ്‍മെന്റ് സെക്യൂരിറ്റികളുടെ ലേലം, വേരിയബിള്‍ റേറ്റ് റിപ്പോ ലേലം, ഡോളറിന്റെയും രൂപയുടെയും സ്വാപ് ലേലം എന്നിവയിലൂടെയാണ് ബാങ്കുകളില്‍ കൂടുതല്‍ പണമെത്തിക്കാനുള്ള ശ്രമം ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷനിലൂടെ (OMR) 60,000 കോടി രൂപയുടെ ഗവണ്‍മെന്റ് സെക്യൂരിറ്റുകളുടെ വില്‍പ്പനയാണ് നടക്കുക.

മാര്‍ച്ചിന് മുമ്പ് പണം സമാഹരിക്കല്‍ ലക്ഷ്യം

ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് മൂന്നു ഘട്ടങ്ങളിലുള്ള സാമ്പത്തിക ഇടപെടലുകളാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്.

ജനുവരി 30, ഫെബ്രുവരി 13, ഫെബ്രുവരി 20 എന്നീ തീയതികളില്‍ നടക്കുന്ന സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ലേലത്തിലൂടെ 60,000 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടത്തില്‍ 56 ദിവസത്തെ വേരിയബിള്‍ റേറ്റ് റിപ്പോ (VRR) ലേലം ഫെബ്രുവരി 7 ന് നടക്കും. 50,000 കോടിയുടെ വിജ്ഞാപനമാണ് നടത്തുന്നത്. ജനുവരി 31 ന് 500 കോടി ഡോളറിന്റെ സ്വാപ് ലേലവും റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ ഘട്ടങ്ങളിലും റിസര്‍വ് ബാങ്ക് വിശദമായ ഉത്തരവുകള്‍ പുറത്തിറക്കും. ബാങ്കുകളിലെ പണ ലഭ്യതയും വിപണി സാഹചര്യങ്ങളും നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമായ സാഹചര്യങ്ങളില്‍ ഉചിതമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT