Banking, Finance & Insurance

റിസര്‍വ് ബാങ്കില്‍ നിന്നുള്ള ലാഭവിഹിതം താഴ്ന്നതിന്റെ ആഘാതത്തില്‍ സര്‍ക്കാര്‍

Dhanam News Desk

കഴിഞ്ഞ വര്‍ഷത്തെ ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാരിന് 57,128 കോടി രൂപയായിരിക്കും റിസര്‍വ് ബാങ്ക് നല്‍കുക. ഭാവിയിലെ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ' കണ്ടിന്‍ജെന്‍സി റിസ്‌ക് ' വിഹിതം 5.5 ശതമാനത്തില്‍ നിലനിറുത്തിക്കൊണ്ട് ലാഭ വിഹിതം കൈമാറാനാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അദ്ധ്യക്ഷത വഹിച്ച 584-ാമത് കേന്ദ്ര ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചത്.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ ലക്ഷ്യമിട്ട ലാഭവിഹിതം 89,649 കോടി രൂപയായിരുന്നു. കൊവിഡ്, ലോക്ക്ഡൗണ്‍ പ്രതിസന്ധി മൂലം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ തന്നെ കേന്ദ്രത്തിന്റെ ധനക്കമ്മി 6.62 ലക്ഷം കോടി രൂപയില്‍ എത്തിയിട്ടുണ്ട്. നടപ്പുവര്‍ഷത്തെ ബജറ്റില്‍ ലക്ഷ്യമിട്ടതിന്റെ 83.2 ശതമാനമാണിത്.ആദ്യ പാദത്തില്‍ തന്നെ ഈ നിലയിലെത്തിയത് കനത്ത ആശങ്ക ഉയര്‍ത്തുന്നു.വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പദ്ധതികളും തടസപ്പെടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ധനക്കമ്മി പരിധിവിട്ടുയരുമെന്നതിനാല്‍, റിസര്‍വ് ബാങ്കിനോട് കേന്ദ്രം കൂടുതല്‍ പണം ചോദിക്കാനിടയുണ്ട്. കുറഞ്ഞത് 1.05 ലക്ഷം കോടി രൂപയെങ്കിലും കേന്ദ്രം ചോദിച്ചേക്കുമെന്നാണ് നിഗമനം.

ഏറെ വിവാദങ്ങള്‍ക്ക് ഒടുവില്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.76 ലക്ഷം കോടി രൂപ റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാരിന് കൈമാറിയിരുന്നു. ഇതില്‍ 1.23 ലക്ഷം കോടി രൂപയായിരുന്നു ലാഭവിഹിതം.കരുതല്‍ ധനശേഖരത്തില്‍ നിന്ന് നിന്ന് 52,540 കോടി രൂപ അധികപ്പണമായും നല്‍കി. ഇതിനായുള്ള നീക്കത്തെ അന്നത്തെ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍, ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ എന്നിവര്‍ എതിര്‍ത്തിരുന്നു. പിന്നീട് രുവരും രാജിവച്ചൊഴിയുകയും ചെയ്തു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT