ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ (NBFC) വർഗീകരണത്തിനായി ഈ മാസം അവസാനത്തോടെ പുതിയ ചട്ടക്കൂട് അവതരിപ്പിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അറിയിച്ചു. എൻബിഎഫ്‌സികളെ അപ്പർ (Upper), മിഡിൽ (Middle), ബേസ് (Base) എന്നിങ്ങനെ വിവിധ തലങ്ങളായി തരംതിരിക്കുന്നതായിരിക്കും ഈ പുതിയ സംവിധാനം. എൻബിഎഫ്‌സി മേഖലയുടെ വലിപ്പവും സങ്കീർണതയും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അവയുടെ മേൽനോട്ടം കൂടുതൽ കൃത്യമാക്കുകയാണ് പ്രവര്‍ത്തന വൈപുല്യം അടിസ്ഥാനപ്പെടുത്തിയുള്ള SBR (scale-based regulation) ചട്ടക്കൂടിന്റെ ലക്ഷ്യമെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.
സ്ഥാപനങ്ങളുടെ വലിപ്പം, റിസ്ക് പ്രൊഫൈൽ, വ്യവസ്ഥാപരമായ പ്രാധാന്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നത്. പൊതുജനങ്ങളിൽ നിന്ന് ഫണ്ട് സ്വീകരിക്കാത്തതും നേരിട്ട് ഇടപാടുകാർ ഇല്ലാത്തതുമായ എൻബിഎഫ്‌സികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനായുള്ള നിയമങ്ങളുടെ അവലോകനം നടന്നുവരികയാണ്.
ടാറ്റ സൺസ് ഉൾപ്പെടെയുള്ള 15 എൻബിഎഫ്‌സികൾ 2025 മാർച്ച് അവസാനത്തെ കണക്കനുസരിച്ച് അപ്പർ ലെയറിൽ (NBFC-UL) ഉൾപ്പെട്ടിട്ടുണ്ട്. ഈ വിഭാഗം ആകെ ആസ്തിയുടെ 30.2 ശതമാനമാണ് കൈകാര്യം ചെയ്യുന്നത്. ഗവൺമെന്റ് ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ ഉൾപ്പെടുന്ന മിഡിൽ ലെയറാണ് (NBFC-ML) 64.6 ശതമാനം ആസ്തിയുമായി മുൻപന്തിയിലുള്ളത്. ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ബേസ് ലെയർ (NBFC-BL) കേവലം 5.2 ശതമാനം ആസ്തി മാത്രമേ കൈകാര്യം ചെയ്യുന്നുള്ളൂ. മേഖലയിലെ സുതാര്യതയും സുരക്ഷിതത്വവും വർദ്ധിപ്പിക്കാൻ പുതിയ വർഗീകരണം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine