canva
Banking, Finance & Insurance

യുപിഐ എംഡിആര്‍: പണമിടപാടുകള്‍ വീണ്ടും കറന്‍സിയിലേക്ക് മാറില്ലെന്ന് ആര്‍ബിഐ; ആശങ്കകള്‍ അടിസ്ഥാനരഹിതം

75,000 രൂപയും അതിലധികവുമുള്ള ഇടപാടുകളില്‍ പരമാവധി 300 രൂപ മാത്രമായിരിക്കും എംഡിആര്‍

Dhanam News Desk

യുപിഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഏര്‍പ്പെടുത്തുന്നത് പണമിടപാടുകള്‍ വീണ്ടും കറന്‍സിയിലേക്ക് മാറാന്‍ ഇടയാക്കുമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ശിരീഷ് ചന്ദ്ര മുര്‍മു. പുതിയ നിരക്ക് നടപ്പാക്കുന്നതിന് മുമ്പുള്ള പ്രാരംഭ ആശങ്ക മാത്രമാണിതെന്നും ഡിജിറ്റല്‍ ഇടപാടുകളില്‍ കാര്യമായ കുറവുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബര്‍ 15 മുതല്‍ 2,000ന് മുകളിലുള്ള പേഴ്സണ്‍-ടു-മര്‍ച്ചന്റ് യുപിഐ ഇടപാടുകള്‍ക്ക് 0.4% എംഡിആര്‍ ബാധകമാകും. ഉപയോക്താവിന് പകരം വ്യാപാരിയാണ് ഈ തുക വഹിക്കേണ്ടത്. 75,000 രൂപയും അതിലധികവുമുള്ള ഇടപാടുകളില്‍ പരമാവധി 300 രൂപ മാത്രമായിരിക്കും എംഡിആര്‍. വ്യക്തികള്‍ തമ്മിലുള്ള യുപിഐ ഇടപാടുകള്‍ തുടര്‍ന്നും സൗജന്യമായിരിക്കും. സാധാരണ ഇടപാടുകളിലെ ഭൂരിഭാഗം ചെറിയ ഇടപാടുകളെയും പുതിയ നിരക്ക് ബാധിക്കില്ല.

എംഡിആര്‍ നടപ്പാക്കുന്നതോടെ വ്യാപാരികള്‍ പണം നേരിട്ട് സ്വീകരിക്കുന്നതിലേക്ക് മാറുമെന്ന വിലയിരുത്തലിനോട് മുര്‍മു വിയോജിച്ചു. പേയ്മെന്റ് സംവിധാനത്തിന്റെ ചെലവ് തിരിച്ചുപിടിക്കുന്ന രീതിയില്‍ വലിയ മാറ്റം വരുന്നതിനാലാണ് ഇത്തരം ആശങ്കകള്‍ ഉയര്‍ന്നതെന്നും ഇത് താല്‍ക്കാലികമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ ഇടപാടുകളും കറന്‍സിയും ഒരേസമയം ഉയരാം

ഡിജിറ്റല്‍ ഇടപാടുകള്‍ അതിവേഗം വളരുമ്പോഴും വിപണിയിലുള്ള കറന്‍സിയുടെ അളവ് ഉയരുന്നതില്‍ വൈരുദ്ധ്യമില്ലെന്നും മുര്‍മു പറഞ്ഞു. പണം വിനിമയത്തിനുള്ള ഉപാധി മാത്രമല്ല, സമ്പത്ത് സൂക്ഷിക്കുന്നതിനുള്ള മാര്‍ഗം കൂടിയാണ്. അതിനാല്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ വര്‍ധിക്കുന്നതിന് ആനുപാതികമായി കറന്‍സിയുടെ പ്രചാരം കുറയണമെന്നില്ല.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിര്‍മിതബുദ്ധിയുടെ ഉപയോഗം വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍, എഐ സംവിധാനങ്ങള്‍ എടുക്കുന്ന തീരുമാനങ്ങളുടെ ഉത്തരവാദിത്തം സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡുകള്‍ക്കായിരിക്കും. മനുഷ്യരെ യന്ത്രങ്ങള്‍ മാറ്റിസ്ഥാപിച്ചാലും തീരുമാനമെടുക്കലില്‍ സഹായിച്ചാലും ഉത്തരവാദിത്തത്തില്‍ മാറ്റമുണ്ടാകില്ല. അതിനാല്‍ മനുഷ്യബുദ്ധിയില്‍നിന്ന് മെഷീന്‍ ഇന്റലിജന്‍സിലേക്കുള്ള മാറ്റത്തെക്കുറിച്ച് ബോര്‍ഡ് അംഗങ്ങള്‍ വ്യക്തമായ ധാരണ നേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT