Bengal tea estate credit/teatrunk.in
Industry

ബംഗാളില്‍ ചായ തോട്ടങ്ങള്‍ തരം മാറ്റുന്നു; പുതിയ പദ്ധതികളിലൂടെ വരുമാനമുണ്ടാക്കണമെന്ന് സര്‍ക്കാര്‍

കൃഷി നടക്കാത്ത തോട്ടങ്ങളില്‍ ഹോട്ടലുകളും ഇക്കോ ടൂറിസം പദ്ധതികളും അനുവദിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി

Dhanam News Desk

തേയില വ്യവസായം സാമ്പത്തിക പ്രതിസന്ധിയിലായതോടെ തോട്ടങ്ങള്‍ തരം മാറ്റനുള്ള അനുമതി നല്‍കി ബംഗാള്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ 30 ശതമാനം തോട്ടങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. നേരത്തെ 15 ശതമാനം തോട്ടങ്ങള്‍ തരം മാറ്റാന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണിത്. വരുമാനം വര്‍ധിപ്പിക്കാന്‍ തോട്ടം ഉടമകള്‍ക്ക് ഇതര പദ്ധതികള്‍ക്ക് സ്ഥലം ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

വാണിജ്യ കെട്ടിടങ്ങളും ഇക്കോ ടൂറിസവും

നിലവില്‍ തേയില കൃഷി നടക്കാത്ത തോട്ടങ്ങളില്‍ 30 ശതമാനം സ്ഥലത്ത് ഹോട്ടല്‍ ബിസിനസ്, വാണിജ്യ കെട്ടിടങ്ങള്‍, ഇക്കോ ടൂറിസം പദ്ധതികള്‍ എന്നിവ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കുകയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. തേയിലക്ക് ഡിമാന്റ് കുറഞ്ഞതോടെ തോട്ടം ഉടമകള്‍ക്ക് വരുമാനം കുറഞ്ഞതാണ് തീരുമാനത്തിന് പിന്നില്‍. പുതിയ തൊഴില്‍മേഖലകള്‍ കണ്ടെത്താനും ഇത് സഹായിക്കും.

ആശ്വാസകരമെന്ന് തോട്ടം ഉടമകള്‍

സര്‍ക്കാര്‍ തീരുമാനം ആശ്വാസകമാണെന്ന് തോട്ടം ഉടമകള്‍ പ്രതികരിച്ചു. സര്‍ക്കാരില്‍ നിന്ന് ദീര്‍ഘകാലത്തേക്ക് ലീസിന് എടുത്ത തോട്ടങ്ങള്‍ ഉള്‍പ്പടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഹോട്ടുലുകളും ടൂറിസം പദ്ധതികളും തുടങ്ങുന്നതിനുള്ള പ്രോജക്ടുകള്‍ സര്‍ക്കാരിന് നല്‍കേണ്ടതുണ്ട്. നേരത്തെ 15 ശതമാനം തോട്ടങ്ങള്‍ തരം മാറ്റാന്‍ അനുമതി നല്‍കിയ വടക്കന്‍ ബംഗാളില്‍ താജ് ഗ്രൂപ്പിന്റേത് ഉള്‍പ്പടെ നിരവധി ഹോട്ടലുകള്‍ ആരംഭിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT