പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യൻ കയറ്റുമതി മേഖല നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിനായി പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. 'റെസിലിയൻസ് ആൻഡ് ലോജിസ്റ്റിക്സ് ഇന്റർവെൻഷൻ ഫോർ എക്‌സ്‌പോർട്ട് ഫെസിലിറ്റേഷൻ' (Resilience & Logistics Intervention for Export Facilitation - RELIEF) എന്നാണ് പദ്ധതിയുടെ പേര്. കയറ്റുമതി സുഗമമാക്കുന്നതിനും ആഗോള വിപണിയിലെ ഇന്ത്യയുടെ വിഹിതം സംരക്ഷിക്കുന്നതിനുമുള്ള ഒരു പ്രത്യേക പാക്കേജായാണ് ഇതിനെ വിഭാവനം ചെയ്തിരിക്കുന്നത്.
പ്രധാനമായും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSMEs) പ്രവർത്തനപരമായ തടസങ്ങൾ നീക്കാനും സുഗമമായ വ്യാപാരം ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഇൻഷുർ ചെയ്ത കയറ്റുമതിക്കാർക്കും ഇസിജിസി (ECGC) ഇൻഷുറൻസ് ഇല്ലാത്ത എംഎസ്എംഇ കയറ്റുമതിക്കാർക്കും ഒരു മാസത്തേക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കൂടാതെ, ഭാവിയിലുള്ള കയറ്റുമതികൾക്ക് (Future shipments) മൂന്ന് മാസത്തേക്ക് ഈ സംരക്ഷണം ലഭ്യമായിരിക്കും.
താങ്ങാനാവുന്നതില്‍ അധികമുളള ചരക്ക് കൂലിയും (Freight) ഇൻഷുറൻസ് ഭാരവും കുറയ്ക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് കൊമേഴ്‌സ് സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു. പശ്ചിമേഷ്യയിലേക്കും ഗൾഫ് മേഖലയിലേക്കുമുള്ള കയറ്റുമതി സുസ്ഥിരമാക്കാൻ ഇത് സഹായിക്കും. നിലവിലുള്ള എക്‌സ്‌പോർട്ട് പ്രൊമോഷൻ മിഷൻ (Export Promotion Mission) ഫണ്ടിൽ നിന്നാണ് ഈ പദ്ധതിക്കായുള്ള തുക കണ്ടെത്തുന്നത്. ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസങ്ങൾക്കിടയിലും വ്യാപാര തുടർച്ച ഉറപ്പാക്കാനാണ് അധികൃതര്‍ ഇതിലൂടെ ശ്രമിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine