സെപ്റ്റംബർ 3 ന് ജിഎസ്ടി കൗൺസിൽ കാർബണേറ്റഡ്, കഫീൻ അടങ്ങിയ എനർജി ഡ്രിങ്കുകളുടെ (നോൺ-ആൽക്കഹോൾ പാനീയങ്ങൾ) ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ശീതള പാനീയങ്ങളുടെ വിലയില്‍ വര്‍ധന ഉണ്ടാകുമെന്നായിരുന്നു പരക്കെ ആശങ്ക. എന്നാല്‍ ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് അവരുടെ മുഴുവൻ പാനീയങ്ങള്‍ക്കും റീട്ടെയ്ല്‍ വിലകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കേജുചെയ്ത കുടിവെളളമായ കിൻലിയുടെ വില കമ്പനി കുറക്കും.
കൊക്കകോള, തംസ് അപ്പ്, സ്പ്രൈറ്റ്, ഫാന്റ, ലിംക തുടങ്ങിയവയാണ് ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസിന്റെ എയറേറ്റഡ്, കാർബണേറ്റഡ്, പഞ്ചസാര പാനീയങ്ങള്‍. മിനിറ്റ് മെയ്ഡ്, മാസ എന്നിവയുൾപ്പെടെയുള്ള ഹിന്ദുസ്ഥാൻ കൊക്കകോളയുടെ ഫ്രൂട്ട് ജ്യൂസുകള്‍ക്ക് പുതിയ ജിഎസ്ടി നിരക്കായ 40 ശതമാനം ബാധകമാകാൻ സാധ്യതയുണ്ട്.
സമാനമായ ഉൽപ്പന്നങ്ങൾ ഒരേ നിരക്കിൽ നിലനിർത്തുക എന്നതിന്റെ അടിസ്ഥാനത്തിലാണ് കൗൺസിൽ എല്ലാ നോൺ-ആൽക്കഹോളിക് പാനീയങ്ങൾക്കും 40 ശതമാനം സ്ലാബ് ബാധകമാക്കിയത്. ഇനം തിരിവിലെ അവ്യക്തത മാറ്റുന്നതിനും ബിസിനസുകളും നികുതി പിരിവും സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി.
കാർബണേറ്റഡ് ഫ്രൂട്ട് ഡ്രിങ്കുകൾക്കും സമാനമായ പാനീയങ്ങൾക്കും നേരത്തെ 28 ശതമാനം നികുതിയും അധിക നഷ്ടപരിഹാര സെസും ചുമത്തിയിരുന്നതായി ധനമന്ത്രി നിർമ്മല സീതാരാമൻ ചൂണ്ടിക്കാട്ടി. സെസ് പിൻവലിച്ചതോടെ നേരത്തെ ഈടാക്കിയിരുന്ന നികുതി നിലനിർത്തുന്നതിനായാണ് ജി.എസ്.ടി 40 ശതമാനമായി വർദ്ധിപ്പിച്ചതെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. 20 ലിറ്റർ കുപ്പിവെള്ളത്തിന്റെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചിട്ടുണ്ട്. സെപ്റ്റംബർ 22 നാണ് പുതുക്കിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തിൽ വരുന്നത്.
അതേസമയം, പെപ്സി അടക്കമുളള മറ്റ് ശീതള പാനീയ കമ്പനികള്‍ വിലയില്‍ മാറ്റമുണ്ടാകുമോ എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
Despite GST hike to 40%, Coca-Cola to keep prices unchanged; uncertainty remains for other soft drink brands.
Read DhanamOnline in English
Subscribe to Dhanam Magazine