Industry

ഇ-ഫാര്‍മസികളെ ഉള്‍പ്പടെ നിയന്ത്രിക്കും; ബില്ലിന്റെ കരട് പുറത്തിറക്കി ആരോഗ്യ മന്ത്രാലയം

മെഡിക്കല്‍ ഉപകരണങ്ങളെ മരുന്നുകളുടെ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കും

Dhanam News Desk

ആരോഗ്യ രംഗത്ത് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന (Drug, Medical Devices, and Cosmetics Bill-2022) ബില്ലിന്റെ കരട് പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആദ്യമായി ഇ-ഫാര്‍മസികളെ നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശവും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ഫാര്‍മസികളെ നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമങ്ങള്‍ കൊണ്ടുവരണമെന്നാണ് നിര്‍ദ്ദേശം.

മെഡിക്കല്‍ ഉപകരണങ്ങളെ മരുന്നുകളുടെ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കാനുള്ള വ്യവസ്ഥയും ഉള്‍പ്പെടുത്തിയാണ് കരട് പുറത്തിറക്കിയത്. രോഗനിര്‍ണ്ണയ ഉപകരണങ്ങള്‍, സോഫ്റ്റ്വെയര്‍, ഇംപ്ലാന്റുകള്‍, വൈകല്യങ്ങള്‍ക്കുള്ള സഹായത്തിനുള്ള ഉപകരണങ്ങള്‍, ലൈഫ് സപ്പോര്‍ട്ട്, അണുനശീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയവ ഇനി പ്രത്യേക വിഭാഗമായാലും പരിഗണിക്കുക.

കേന്ദ്ര- സംസ്ഥാന തലങ്ങളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ പരിശോധിക്കാനുള്ള ലാബുകള്‍ ആരംഭിക്കാനും വിദഗ്ദ സംഘം (medical devices technical advisory board ) രൂപീകരിക്കാനും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്. മെഡിക്കല്‍ ഉപകരണങ്ങളെ സംബന്ധിച്ച തീരുമാനങ്ങള്‍ ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡ് ആണ് ഇപ്പോള്‍ എടുക്കുന്നത്.

എന്നാല്‍ ബോര്‍ഡില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ പരിശോധിക്കാനുള്ള വിദഗ്ദരുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് പ്രത്യേക സംഘം രൂപീകരിക്കാനുള്ള നിര്‍ദ്ദേശം. മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി പ്രത്യേക ആക്ട് കൊണ്ടുവരണം എന്നായിരുന്നു ഇന്ത്യന്‍ മെഡിക്കല്‍ ഡിവൈസസ് ഇന്‍ഡസ്ട്രി അസോസിയേഷന്റെ ആവശ്യം. മരുന്നുകളുടെയും ഉപകരണങ്ങളുടെയും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് കേന്ദ്ര ലൈസന്‍സിംഗ് അതോറിറ്റിയുടെ നിര്‍ബന്ധിത അനുമതി വേണമെന്ന വ്യവസ്ഥയും ബില്ലില്‍ ഉണ്ട്. കമ്പനികള്‍ക്കും പരീക്ഷണങ്ങള്‍ നടത്താന്‍ അപെക്സ് ഡ്രഗ് റെഗുലേറ്ററില്‍ നിന്ന് അനുമതി തേടേണ്ടതുണ്ടെങ്കിലും നിലവിലെ നിയമത്തില്‍ അതിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല.

ഇത്തരം പരീക്ഷണങ്ങളുടെ ഭാഗമാവുമ്പോള്‍ അപകടം സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരവും നല്‍കണമെന്നും കരട് ബില്ലില്‍ പറയുന്നു. കൂടാതെ, മരണം സംഭവിച്ചാല്‍, അയാളുടെ നിയമപരമായ അവകാശിക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ട്. കരട് ബില്ലില്‍ മേല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ കേന്ദ്രം 45 ദിവസമാണ് സമയം അനുവദിച്ചിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT