2025-26 ലെ സാമ്പത്തിക സർവേ ആഗോള സമ്പദ്‌വ്യവസ്ഥ നേരിടാൻ പോകുന്ന ഒരു വലിയ ഭീഷണിയെക്കുറിച്ച് കടുത്ത മുന്നറിയിപ്പ് നൽകുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ അമിതമായ കടബാധ്യതകൾ 2008 ലെ ആഗോള സാമ്പത്തിക തകർച്ചയേക്കാൾ മോശമായ സാഹചര്യം സൃഷ്ടിക്കാൻ കെൽപ്പുള്ളതാണെന്ന് സർവേ വ്യക്തമാക്കുന്നു.
ഇതിനെ 'AI ഡെറ്റ് ബോംബ്' (AI debt bomb) എന്നാണ് സർവേ വിശേഷിപ്പിക്കുന്നത്. ആഗോള ടെക് കമ്പനികൾ തങ്ങളുടെ ഡാറ്റ സെന്ററുകൾക്കായി ഏകദേശം 120 ബില്യൺ ഡോളറിലധികം കടം ബാലൻസ് ഷീറ്റിന് പുറത്തുള്ള പ്രത്യേക സംവിധാനങ്ങൾ (SPVs) വഴി വാൾസ്ട്രീറ്റ് നിക്ഷേപകരിൽ നിന്ന് സ്വീകരിച്ചിട്ടുണ്ട്. 2008 ലെ പ്രതിസന്ധിക്ക് കാരണമായ സങ്കീർണവും സുതാര്യമല്ലാത്തതുമായ സാമ്പത്തിക ഇടപാടുകൾക്ക് സമാനമാണ് ഇതെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. നിര്‍മ്മിത ബുദ്ധി മേഖലയിലെ ഈ നിക്ഷേപങ്ങൾ ലാഭകരമാകണമെങ്കിൽ ഈ സാങ്കേതികവിദ്യയുടെ ഉപയോഗം വളരെ വേഗത്തിൽ വർദ്ധിക്കേണ്ടതുണ്ട്.
ഡിമാൻഡ് കുറയുകയോ പലിശ നിരക്കുകൾ വർദ്ധിക്കുകയോ ചെയ്താൽ ഈ 'ഡെറ്റ് ബോംബ്' പൊട്ടിത്തെറിക്കുകയും ആഗോള വിപണികളിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഇതിന് 10 മുതൽ 20 ശതമാനം വരെ സാധ്യതയാണ് സർവേ കൽപ്പിക്കുന്നത്. സ്വർണവിലയിലുണ്ടായ വർദ്ധനവ് ഇത്തരം സാമ്പത്തിക വെല്ലുവിളികളുടെ സൂചനയായി സർവേ കാണുന്നു.
ഇത്രയും ഗൗരവകരമായ ആഗോള സാഹചര്യം നിലനിൽക്കുമ്പോഴും ഇന്ത്യ താരതമ്യേന സുരക്ഷിതമാണെന്ന് സർവേ നിരീക്ഷിക്കുന്നു. ശക്തമായ സാമ്പത്തിക അടിത്തറയും, ഇത്തരം സങ്കീർണമായ എ.ഐ കടബാധ്യതകളിൽ ഇന്ത്യയുടെ പങ്കാളിത്തം കുറവാണെന്നതുമാണ് ഇതിന് കാരണം.
Economic Survey 2025-26 warns of a potential global financial crisis worse than 2008 due to the AI debt bomb.
Read DhanamOnline in English
Subscribe to Dhanam Magazine