Industry

നിയന്ത്രണം മാറ്റിയില്ലെങ്കില്‍ മെയ് അവസാനത്തോടെ നാല് കോടി ഇന്ത്യക്കാര്‍ക്ക് മൊബീല്‍ ഫോണ്‍ ഇല്ലാതാകും

Dhanam News Desk

മൊബീല്‍ ഫോണുകളും സ്‌പെയര്‍ പാര്‍ട്‌സും അവശ്യസാധനങ്ങളുടെ പട്ടികയിലില്ല. ഹാന്‍ഡ്‌സെറ്റുകളുടെയും സ്‌പെയര്‍ പാര്‍ട്‌സിന്റെയും വില്‍പ്പനയിലെ നിയന്ത്രണങ്ങള്‍ മാറ്റിയില്ലെങ്കില്‍ മെയ് അവസാനത്തോടെ നാല് കോടി ജനതയ്ക്ക് മൊബീല്‍ ഫോണ്‍ ഇല്ലാതാകുമെന്ന് ഇന്ത്യ സെല്ലുലാര്‍ & ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് തരുന്നു.

ഇപ്പോള്‍ തന്നെ സ്‌പെയര്‍ പാര്‍ട്‌സിന്റെ ലഭ്യതക്കുറവ് കൊണ്ട് രണ്ടര കോടി മൊബീല്‍ ഉപഭോക്താക്കളുടെ ഹാന്‍ഡ്‌സെറ്റുകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത അവസ്ഥയാണെന്ന് അസോസിയേഷന്‍ പറയുന്നു. ഈ മേഖല നിശ്ചലമായിട്ട് ഇത് അഞ്ചാമത്തെ ആഴ്ചയിലേക്ക് കടന്നു. ടെലികോം, ഇന്റര്‍നെറ്റ്, ബ്രോഡ്കാസ്റ്റ്, ഐറ്റി സേവനങ്ങള്‍ എന്നിവ അനുവദനീയമായിട്ടും ഈ സേവനങ്ങള്‍ സാധാരണക്കാരിലേക്കെത്തിക്കുന്ന മൊബീല്‍ ഫോണുകള്‍ക്ക് ഇളവുകള്‍ ബാധകമല്ലെന്ന് അസോസിയേഷന്‍ ആരോപിക്കുന്നു.

എല്ലാ മാസവും ശരാശരി രണ്ടര കോടി പുതിയ മൊബീല്‍ ഫോണുകളാണ് വിറ്റിരുന്നത്. 85 കോടി ആളുകളാണ് മൊബീല്‍ ഫോണ്‍ ഉപയോഗിക്കുന്നത്. മാസവും ശരാശരി 0.25 ശതമാനം ഫോണുകള്‍ തകരാറിലാകുന്നുണ്ട്. ഇത് കണക്കാക്കിയാല്‍ രണ്ടര കോടിയോളം പേര്‍ക്ക് നിലവിലുള്ള ഫോണിന്റെ റിപ്പയറിംഗോ പുതിയ ഫോണുകളുടെ ലഭ്യതക്കുറവോ പ്രശ്‌നമാകുന്നുണ്ട്. ഈ അവസ്ഥ തുടര്‍ന്നാല്‍ നാല് കോടിപ്പേരെ ബാധിച്ചേക്കാം. ആദ്യം ഓണ്‍ലൈനിലൂടെയും പിന്നീട് ഘട്ടം ഘട്ടമായി റീറ്റെയ്‌ലിലൂടെയും വില്‍പ്പന തുടരണമെന്നാണ് അസോസിയേഷന്റെ ആവശ്യം.

മൊബീല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ഡെസ്‌ക്‌ടോപ്പ്, സ്റ്റോറേജ് ഡിവൈസുകള്‍ തുടങ്ങിവ അവശ്യവസ്തുവായി കണക്കാക്കി വില്‍പ്പന ആരംഭിക്കണമെന്ന് ഇലക്ട്രോണിക്‌സ് & ഐടി മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT