യാത്രക്കാരിക്ക് സുരക്ഷിതമല്ലാത്ത ഭക്ഷണം നല്‍കിയതിന് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയ്ക്ക് ഭക്ഷ്യസുരക്ഷാ റെഗുലേറ്ററായ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
ഡിസംബര്‍ 29ന് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള 6ഇ 6107 വിമാനത്തിനുള്ളില്‍ യാത്രക്കാരിക്ക് നല്‍കിയ സാൻവിച്ചില്‍ പുഴുവിനെ കണ്ടെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയ ഉടന്‍ യാത്രക്കാരി ഇന്‍സ്റ്റാഗ്രാമില്‍ ഇതിന്റെ വീഡിയോ പങ്കിട്ടിരുന്നു. ഇതിനെതിരെ ഔദ്യോഗികമായി പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞിരുന്നു. ശേഷം, ഇന്‍ഡിഗോ മാപ്പ് പറയുകയും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് എഫ്.എസ്.എസ്.എ.ഐയുടെ നോട്ടീസ് എത്തുന്നത്. സംഭവത്തില്‍ ഇന്‍ഡിഗോയുടെ മറുപടി തൃപ്തികരമല്ലെങ്കില്‍ അപകടകരമായ ഭക്ഷണം വിതരണം ചെയ്തതിന് ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ് താത്കാലികമായോ സ്ഥിരമായോ റദ്ദാക്കിയേക്കും. മറുപടി നല്‍കാന്‍ ഇന്‍ഡിഗോയ്ക്ക് ഏഴു ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine