Industry

ഇന്ത്യന്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് വിദേശത്ത്‌ മികച്ച ഡിമാന്‍ഡ്, മുന്നില്‍ അമേരിക്ക

വിവിധ വ്യാപാര കരാറുകള്‍ ഇന്ത്യയില്‍ നിന്നുള്ള രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി വര്‍ധിപ്പിക്കും

Dhanam News Desk

രത്‌നങ്ങളുടെ കയറ്റുമതി ഇടിഞ്ഞെങ്കിലും ഇന്ത്യയില്‍ നിന്നുള്ള സ്വര്‍ണാഭരണ കയറ്റുമതിയില്‍ ഫെബ്രുവരിയില്‍ കുതിപ്പ്. ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം സ്വര്‍ണാഭരണ കയറ്റുമതി 16.91 ശതമാനം വര്‍ധിച്ച് 6,815.65 കോടി രൂപയായി.

വിദേശ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പിട്ട വ്യാപാര കരാറുകള്‍ രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ജെം ആന്‍ഡ് ജൂവലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കോളിന്‍ ഷാ അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനുമായി ഒപ്പിട്ട വ്യാപാര സാമ്പത്തിക പങ്കാളിത്ത കരാര്‍ കയറ്റുമതി അടുത്ത വര്‍ഷങ്ങളില്‍ മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് കരുതുന്നു. ഈ കരാര്‍ പ്രകാരം ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇറക്കുമതി തീരുവ ഇല്ലാതെ സ്വിറ്റ്‌സര്‍ലന്‍ഡ്, ഐസ്‌ലന്‍ഡ്, നോര്‍വേ, ലിച്ചെന്‍സ്റ്റീന്‍ എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാം. ഫൈന്‍ ഗോള്‍ഡ് ആഭരണങ്ങള്‍, വെള്ളി എന്നിവ ഈ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ അവസരമുണ്ടെന്ന് കോളിന്‍ ഷാ അഭിപ്രായപ്പെട്ടു.

യു.എ.ഇയെ പിന്തള്ളി 

കഴിഞ്ഞ ഒരു വര്‍ഷമായി വജ്രങ്ങള്‍, രത്‌നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ ഇടിവുണ്ട്. ഫെബ്രുവരിയില്‍ 12.66 ശതമാനം ഇടിവാണ് ഉണ്ടായത്. എന്നാല്‍ സ്വര്‍ണാഭരണ കയറ്റുമതി വര്‍ധിച്ചത് ഇന്ത്യക്ക് ആശ്വാസമായി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഏറ്റവും കൂടുതല്‍ സ്വര്‍ണ കയറ്റുമതി നടത്തുന്നത് അമേരിക്കയിലേക്കാണ്. നേരത്തെ യു.എ.ഇയായിരുന്നു ഇന്ത്യന്‍ സ്വര്‍ണാഭരണങ്ങളുടെ പ്രധാന വിപണി. ചൈനയില്‍ നിന്നുള്ള ആഭരണ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതാണ് ഇന്ത്യന്‍ ആഭരണങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ ശക്തമാകാന്‍ സാധിച്ചത്. ഇത് കൂടാതെ യു.എ.ഇ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായി സ്വന്തന്ത്ര വ്യപാര കരാറുകള്‍ ഒപ്പിട്ടത് ആഭരണ കയറ്റുമതി വര്‍ധിക്കാന്‍ സഹായിച്ചു.

ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങളും സാമ്പത്തിക മാന്ദ്യവും ഒരു പരിധിവരെ രത്‌ന, ആഭരണ വ്യപാര രംഗത്തെ ബാധിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT