രാജ്യത്തെ വീടുകളിലും സ്ഥാപനങ്ങളിലും നിഷ്‌ക്രിയമായി കിടക്കുന്ന സ്വര്‍ണം സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ പരിഷ്‌കരിച്ച 'ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം' (Revamped Gold Monetisation Scheme - GMS) ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ഈ രംഗവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുതിയ പരിഷ്‌കാരത്തിലൂടെ ആയിരം ടണ്ണിലധികം സ്വര്‍ണം സമാഹരിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
പദ്ധതിയുടെ ജനപ്രീതി വര്‍ധിപ്പിക്കുന്നതിനായി രാജ്യത്തുടനീളമുള്ള ജുവലറികളെ 'കളക്ഷന്‍ പാര്‍ട്ണര്‍മാരായി' (Collection Partners) ഉള്‍പ്പെടുത്താനാണ് പുതിയ ഫ്രെയിംവര്‍ക്കില്‍ ആലോചിക്കുന്നത്. നിലവില്‍ ബാങ്കുകള്‍ക്ക് മാത്രമായിരുന്ന ഈ അനുമതി ജുവല്‍റികള്‍ക്ക് കൂടി നല്‍കുന്നതോടെ പൊതുജനങ്ങള്‍ക്ക് അവരുടെ കൈവശമുള്ള സ്വര്‍ണം കൂടുതല്‍ എളുപ്പത്തില്‍ പദ്ധതിയുടെ ഭാഗമാക്കാന്‍ സാധിക്കും. ഓള്‍ ഇന്ത്യ ജ്വല്ലേഴ്‌സ് ആന്‍ഡ് ഗോള്‍ഡ്‌സ്മിത്ത് ഫെഡറേഷനും (AIJGF) ഈ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ വീടുകളിലുള്ള മൊത്തം സ്വര്‍ണത്തിന്റെ വെറും 5 ശതമാനം എങ്കിലും ഇത്തരത്തില്‍ മോണിറ്റൈസ് ചെയ്യാന്‍ സാധിച്ചാല്‍ വിപണിയില്‍ ഏകദേശം 90 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 7.5 ലക്ഷം കോടി രൂപ) ലിക്വിഡിറ്റി (ധനലഭ്യത) ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
നിലവില്‍ സ്വര്‍ണം നിക്ഷേപിക്കാനും കാലാവധിക്ക് ശേഷം അത് തിരികെ വാങ്ങാനുമുള്ള നടപടിക്രമങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണ്. നിക്ഷേപിക്കുന്ന സ്വര്‍ണം ഉരുക്കി അതിന്റെ പരിശുദ്ധി പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉപഭോക്താക്കള്‍ക്കുണ്ട്. പുതിയ പരിഷ്‌കരണത്തിലൂടെ ബാങ്കുകള്‍ വഴി നേരിട്ട് സ്വര്‍ണം നിക്ഷേപിക്കാനുള്ള സൗകര്യം കൂടുതല്‍ എളുപ്പമാക്കും. കുറഞ്ഞ നിക്ഷേപ പരിധി കുറയ്ക്കാനും കൂടുതല്‍ കളക്ഷന്‍ സെന്ററുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.
2015-ല്‍ വലിയ പ്രതീക്ഷകളോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം അവതരിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ (2025 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച്) വെറും 38 ടണ്‍ സ്വര്‍ണം മാത്രമാണ് പദ്ധതി വഴി സമാഹരിക്കാനായത്. ഇന്ത്യയിലാകെ ഏകദേശം 25,000 ടണ്‍ സ്വര്‍ണം വീടുകളിലും മറ്റുമായി സൂക്ഷിച്ചിട്ടുണ്ടെന്നാണ് കണക്ക്. പഴയ പദ്ധതി ലക്ഷ്യം കാണാതെ പോയതിന് പിന്നില്‍ കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടന്നത്.
സ്വര്‍ണവിലയിലുണ്ടാകുന്ന വര്‍ധനയ്‌ക്കൊപ്പം നിക്ഷേപകര്‍ക്ക് 2 ശതമാനം വാര്‍ഷിക പലിശയും സര്‍ക്കാര്‍ നല്‍കേണ്ടി വന്നിരുന്നു. ഹെഡ്ജിംഗ് സംവിധാനം ഇല്ലാതിരുന്നതിനാല്‍ സ്വര്‍ണവില ഉയരുമ്പോള്‍ വലിയ തുക ഖജനാവില്‍ നിന്ന് നല്‍കേണ്ടി വന്നത് സര്‍ക്കാരിന് ബാധ്യതയായി. പരമ്പരാഗതമായി കൈമാറി വന്നതും വൈകാരിക മൂല്യമുള്ളതുമായ ആഭരണങ്ങള്‍ ഉരുക്കി നിക്ഷേപിക്കാന്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ മടികാണിച്ചു. പഴയ സ്വര്‍ണത്തിന്റെ രേഖകളും നികുതി പരിശോധനകളും നേരിടേണ്ടി വരുമോ എന്ന ആശങ്കയും ആളുകളെ പിന്നോട്ട് വലിച്ചു.വാണിജ്യപരമായ നേട്ടങ്ങള്‍ കുറവായതിനാല്‍ ബാങ്കുകളും ഈ പദ്ധതി പ്രോത്സാഹിപ്പിക്കാന്‍ കാര്യമായ താല്പര്യം കാണിച്ചില്ല.
കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി പലിശ നിരക്കുകളില്‍ കാര്യമായ വര്‍ധന വരുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നിലവില്‍ ഇടക്കാല-ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് 2.25 ശതമാനം മുതല്‍ 2.50 ശതമാനം വരെയാണ് പലിശ. ഇത് കൂടുതല്‍ ആകര്‍ഷകമാക്കുന്നതോടെ സാധാരണക്കാരായ നിക്ഷേപകര്‍ പദ്ധതിയിലേക്ക് എത്തും. കൂടാതെ, പദ്ധതിയിലൂടെ ലഭിക്കുന്ന പലിശ വരുമാനത്തിന്മേലുള്ള നികുതി ഇളവുകളും തുടര്‍ന്നേക്കും.
പുതിയ മാറ്റങ്ങളോടെ സ്വര്‍ണം സമാഹരിക്കാന്‍ സാധിച്ചാല്‍ അത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ കരുത്താകും. ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി വന്‍തോതില്‍ കുറയ്ക്കാനും ഡോളറിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യം ശക്തിപ്പെടുത്താനും ഇത് സഹായിക്കും. നിഷ്‌ക്രിയമായി കിടക്കുന്ന സ്വര്‍ണത്തെ രാജ്യപുരോഗതിക്കായുള്ള 'ഉത്പാദന മൂലധനമാക്കി' (Productive National Capital) മാറ്റുകയാണ് പരിഷ്‌കരിച്ച പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
The Central government is expected to announce a revamped Gold Monetisation Scheme to mobilize idle household gold and reduce import dependency.
Read DhanamOnline in English
Subscribe to Dhanam Magazine