Industry

123.13 കോടി രുപ പ്രതിഫലം വാങ്ങുന്ന സിഇഒ, വിപ്രോയെ മറികടന്ന് എച്ച്‌സിഎല്‍

രാജ്യത്തെ മൂന്നാമത്തെ വലിയ ഐടി കമ്പനിയാണ് എച്ച്‌സിഎല്‍

Dhanam News Desk

2021-22 കാലയളവില്‍ ഇന്ത്യന്‍ ഐടി കമ്പനികളിലെ സിഇഒമാരില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന വ്യക്തിയായി എച്ച്‌സിഎല്ലിന്റെ (HCL Technologies Ltd) സി. വിജയകുമാര്‍ (C. Vijayakumar). 123.13 കോടി രുപയായിരുന്നു (16.52 മില്യണ്‍ ഡോളര്‍) കഴിഞ്ഞ വര്‍ഷം വിജയകുമാറിന് പ്രതിഫലമായി ലഭിച്ചത്. ഈ വരുമാനത്തിന്റെ നാലില്‍ മൂന്ന് ഭാഗവും ദീര്‍ഘകാല ആനുകൂല്യങ്ങളുടെ ഭാഗമാണ്.

12.50 മില്യണ്‍ ഡോളറാണ് ദീര്‍ഘകാല ആനുകൂല്യമായി ലഭിച്ചത്. മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, വിജയകുമാറിന്റെ അടിസ്ഥാന ശമ്പളം 2 മില്യണ്‍ ഡോളര്‍ ആയിരുന്നു. കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് സിഇഒയുടെ പ്രതിഫലം എച്ച്‌സിഎല്‍ വെളിപ്പെടുത്തിയത്. പ്രതിഫലത്തില്‍ വിപ്രോ സിഇഒ തിയറി ഡെലാപോര്‍ട്ടെയെ ആണ് വിജയകുമാര്‍ മറികടന്നത്. 10.5 മില്യണ്‍ ഡോളര്‍ ( 79.8 കോടി) ആയിരുന്നു വിപ്രോ സിഇഒയുടെ പ്രതിഫലം

പ്രതിഫലത്തില്‍ ഇന്‍ഫോസിസ് സിഇഒ സലില്‍ പരേഖ് (Salil Parekh) ആണ് ഡെലാപോര്‍ട്ടെയ്ക്ക് പിന്നില്‍. 10.2 മില്യണ്‍ ഡോളറാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സലില്‍ പരേഖിന് പ്രതിഫലമായി ലഭിച്ചത്. ടിസിഎസ് സിഇഒ രാജേഷ് ഗോപിനാഥിന് 3.3 മില്യണ്‍ ഡോളറുമാണ് പ്രതിഫലമായി 2021-22 കാലയളവില്‍ ലഭിച്ചത്. 2.83 മില്യണ്‍ ഡോളറായിരുന്നു ടെക് മഹീന്ദ്ര സിഇഒയുടെ പ്രതിഫലം.

ലോകത്ത് ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ഐടി കമ്പനി സിഇഒ അക്സെഞ്ചറിന്റെ ജൂലി സ്വീറ്റ് ആണ്. 23 മില്യണ്‍ ഡോളറാണ് അക്സെഞ്ചര്‍ സിഇഒയ്ക്ക് ലഭിച്ചത്. അതേ സമയം സിഇഒമാരുടെ കുതിച്ചുയരുമ്പോള്‍ ഐടി ജീവനക്കാരുടെ ശമ്പളത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടാവുന്നില്ല. 2011-12 സാമ്പത്തിക വര്‍ഷം രാജ്യത്തെ ഐടി കമ്പനി സിഇഒമാരുടെ ശരാശരി പ്രതിഫലം 3.37 കോടി രൂപയായിരുന്നു. 10 വര്‍ഷത്തിനിടെ 835 ശതമാനത്തിന്റെ വളര്‍ച്ചയാണ് (ശരാശരി പ്രതിഫലം 31.5 കോടി രൂപ) പ്രതിഫലത്തില്‍ ഉണ്ടായത്. അതേ സമയം ഇക്കാലയളവില്‍ ഐടി മേഖലയിലെ തുടക്കക്കാര്‍ക്ക് കിട്ടുന്ന ശരാശി വാര്‍ഷികപ്രതിഫലം 2.45 ലക്ഷത്തില്‍ നിന്ന് 3.55 ലക്ഷമായി ആണ് വര്‍ധിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT