Representational Image by Canva 
Industry

വന്ദേഭാരത് മാതൃകയില്‍ ഇന്ത്യക്ക് സ്വന്തം ബുള്ളറ്റ് ട്രെയിന്‍; ഇനി ചീറിപ്പായാം

ജപ്പാന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിക്കുന്ന ട്രെയിനിന് 250 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാകും

Dhanam News Desk

വന്ദേഭാരത് പ്ലാറ്റ്ഫോമില്‍ ഇന്ത്യ തദ്ദേശീയമായി ബുളളറ്റ് ട്രെയിന്‍ നിര്‍മിക്കുന്നു. 250 കിലോമീറ്ററിലധികം വേഗമുള്ള ബുള്ളറ്റ് ട്രെയിനിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ആരംഭിച്ചു. വേഗതയില്‍ നിലവിലുള്ള എല്ലാ ട്രെയിനുകളെയും മറികടക്കുന്നതായിരിക്കും ബുള്ളറ്റ് ട്രെയിനുകള്‍.

 ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം

നിലവിലുള്ള ഫ്രഞ്ച് ടി.ജി.വി, ജാപ്പനീസ് ഷിങ്കന്‍സെന്‍ എന്നീ ബുള്ളറ്റ് ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 250 കീലോമീറ്ററിലധികമാണ്. ജാപ്പനീസ് ടെക്‌നോളജിയിൽ നിർമിക്കുന്ന പുതിയ ബുള്ളറ്റ് ട്രെയിനിന് മണിക്കൂറില്‍ പരമാവധി 320 കിലോമീറ്റര്‍ സ്പീഡില്‍ കുതിക്കാനാകും. ജപ്പാന്റെ സഹകരണവും സാങ്കേതികവിദ്യയും ഉപയോഗിച്ച് അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്ക് നിർമിച്ച പുതിയ ട്രാക്കിലായിരിക്കും ബുള്ളറ്റ് ട്രെയിനിന്റെ സഞ്ചാരം.

52 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം 

ഇന്ത്യന്‍ റെയില്‍വേയുടെ ട്രെയിനുകളുടെ വേഗം കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. നിലവിൽ ഏറ്റവും വേഗത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറില്‍ 220 കിലോമീറ്ററാണ്. നിലവിലെ ബുള്ളറ്റ് ട്രെയിനുകള്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 54 സെക്കന്‍ഡാണ് എടുക്കുന്നതെങ്കില്‍ വരാന്‍ പോകുന്ന ട്രെയിനിലിത് 52 സെക്കന്‍ഡായിരിക്കും. തദ്ദേശീയ സാങ്കേതികവിദ്യയും ആഭ്യന്തരോത്പാദനവും കൂടുതല്‍ പ്രയോജനപ്പെടുത്തിയാണ് നിര്‍മാണമെന്ന റെയിൽവേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയാതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

2026ൽ പൂർത്തിയാകും 

മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയില്‍ പ്രോജക്ടിനായി ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി (JICA) 40,000 കോടി രൂപയാണ് വായ്പ നല്‍കിയത്. പദ്ധതിയുടെ മൊത്തം ചെലവ് 1.08 ലക്ഷം കോടി രൂപയാണ്.

അടുത്തിടെ 300 കിലോമീറ്റര്‍ തൂണുകളുടെ പണി പൂര്‍ത്തീകരിച്ചതായി ബുള്ളറ്റ് ട്രെയിന്‍ പ്രോജക്ടിന്റെ ചുമതലയുള്ള നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (NHSRCL) വ്യക്തമാക്കിയിരുന്നു. 508 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂമി ഏറ്റെടുക്കലും പൂര്‍ത്തിയായിട്ടുണ്ട്. 2026ല്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് കണക്കാക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT