യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വെടിനിർത്തൽ അവസാനിച്ചെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇറാനുമായുള്ള സംഘർഷം വീണ്ടും വർദ്ധിച്ചിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിന് (Strait of Hormuz) സമീപം ഇരുരാജ്യങ്ങളും തമ്മിൽ വെടിവെപ്പുണ്ടായതായും ഇന്ത്യയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ചബഹാർ തുറമുഖത്തിന് നേരെ യുഎസ് ആക്രമണം നടന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ഊർജ ആവശ്യകതയെക്കുറിച്ച് മുന്നറിയിപ്പുകൾ നൽകുകയാണ് വിദഗ്ധർ.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രൂഡ് ഓയിൽ വിതരണത്തിൽ നിലവിൽ വലിയ ആശങ്കയില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യ തങ്ങളുടെ എണ്ണ ഇറക്കുമതി വൈവിധ്യവൽക്കരിച്ചതാണ് (Diversification) ഇതിന് പ്രധാന കാരണം. റഷ്യൻ എണ്ണയ്ക്ക് പുറമെ സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള വിതരണവും പശ്ചിമാഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയും ഇന്ത്യയുടെ എണ്ണ ലഭ്യത ഉറപ്പാക്കുന്നു.
എണ്ണ വിപണി സുരക്ഷിതമാണെങ്കിലും, എൽഎൻജി (LNG), എൽപിജി (LPG) വിതരണത്തിന്റെ കാര്യത്തിൽ വിപണി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ക്രൂഡ് ഓയിലുമായി താരതമ്യം ചെയ്യുമ്പോൾ ഈ ഉൽപ്പന്നങ്ങൾക്ക് ഹ്രസ്വകാലത്തേക്ക് പകരമായി കണ്ടെത്താൻ കഴിയുന്ന മാര്‍ഗങ്ങള്‍ കുറവാണെന്നതാണ് പ്രധാന വെല്ലുവിളി. ഗൾഫ് മേഖലയിലെ വിതരണത്തെയും കപ്പൽ ഗതാഗതത്തെയും വൻതോതിൽ ആശ്രയിക്കുന്നതിനാൽ ഹോർമുസ് കടലിടുക്കിലെ ഏത് തടസവും എൽപിജി വിപണിയെ സാരമായി ബാധിക്കും.
സംഘർഷം നീണ്ടുനിൽക്കുന്നത് കപ്പൽ ചരക്ക് കൂലി (Freight costs), ഇൻഷുറൻസ് തുക എന്നിവ വർദ്ധിപ്പിക്കാൻ കാരണമാകും. ഇത് പ്രാദേശിക വിപണിയിൽ എൽഎൻജി, എൽപിജി വിലകൾ ഉയരുന്നതിലേക്ക് നയിച്ചേക്കാം. നിലവിൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ വിതരണം തടസമില്ലാതെ തുടരുന്നുണ്ടെങ്കിലും എൽഎൻജി, എൽപിജി വിപണികളിലുണ്ടാകുന്ന മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine