ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയുടെ വളർച്ച ഇന്ത്യയില്‍ ഡാറ്റാ സെന്ററുകളിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം വർദ്ധിക്കുന്നതും ക്ലൗഡ് സേവനങ്ങൾക്കായുള്ള ഡിമാൻഡും കാരണം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് ഈ മേഖലയിൽ ഏകദേശം 23 ബില്യൺ ഡോളറിന്റെ നിക്ഷേപ അവസരമുണ്ടാകുമെന്ന് അവെൻഡസ് ക്യാപിറ്റൽ (Avendus Capital) പുറത്തിറക്കിയ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ഡാറ്റാ സെന്റർ ശേഷി 2025 ലെ 1.6 ജിഗാവാട്ടിൽ (GW) നിന്ന് 2030 ഓടെ ഏകദേശം 5 ജിഗാവാട്ടായി വർദ്ധിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് 26 ശതമാനം വാർഷിക വളർച്ചാ നിരക്കാണ് (CAGR) സൂചിപ്പിക്കുന്നത്. എഐ പ്രവർത്തനങ്ങൾക്കായി ഏകദേശം 6.5 ലക്ഷം മുതൽ 7 ലക്ഷം വരെ ഗ്രാഫിക്സ് പ്രോസസിംഗ് യൂണിറ്റുകൾ (GPU) വരും വർഷങ്ങളിൽ വിന്യസിക്കപ്പെടും. നിലവിൽ 3 ജിഗാവാട്ടിലധികം ശേഷിയുള്ള പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്, ഇതിൽ 1 ജിഗാവാട്ട് എഐ കേന്ദ്രീകൃത ഡാറ്റാ സെന്‍ററുകളും ഉള്‍പ്പെടുന്നു.
നിക്ഷേപകർക്ക് ഈ മേഖല വലിയ ലാഭസാധ്യതയാണ് വാഗ്ദാനം ചെയ്യുന്നത്. ജിപിയു ഇൻഫ്രാസ്ട്രക്ചർ നിക്ഷേപങ്ങളിൽ നിന്ന് 28 ശതമാനത്തിലധികം ലാഭം (Equity IRR) നേടാൻ സാധിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഡാറ്റാ സെന്റർ മേഖലയിൽ നിന്ന് 3-4 ഐപിഒകൾ (IPO) ഉണ്ടാകാൻ സാധ്യതയുണ്ട്. ഇന്ത്യ എഐ മിഷന്റെ ഭാഗമായി 38,000 ജിപിയു യൂണിറ്റുകൾ ഇതിനകം അനുവദിച്ചിട്ടുണ്ട്. ഇത് ഹൈ-ഡെൻസിറ്റി, ലിക്വിഡ്-കൂൾഡ് ഇൻഫ്രാസ്ട്രക്ചറുകൾക്കായുള്ള ആവശ്യം വർദ്ധിപ്പിക്കും.
നിലവിൽ ഇന്ത്യയുടെ ഡാറ്റാ സെന്റർ ശേഷിയുടെ പകുതിയും മുംബൈയിലാണ് (801 MW) കേന്ദ്രീകരിച്ചിരിക്കുന്നത്. ചെന്നൈ (268 MW), ഡൽഹി (161 MW), ഹൈദരാബാദ് (138 MW) എന്നിവയാണ് മറ്റ് പ്രധാന കേന്ദ്രങ്ങൾ. ഇന്ത്യയിലെ എഐ വിപണി 2025 ലെ 13 ബില്യൺ ഡോളറിൽ നിന്ന് 2032 ഓടെ 131 ബില്യൺ ഡോളറായി കുതിച്ചുയരുമെന്നും അവെൻഡസ് റിപ്പോർട്ട് വിലയിരുത്തുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine