Image : Canva 
Industry

ഹോര്‍മുസ് പ്രതിസന്ധി തിരിച്ചടിയായി; ഏപ്രിലില്‍ രാജ്യത്തെ എല്‍പിജി വില്‍പനയില്‍ 13% ഇടിവ്, കൊമേഴ്‌സ്യല്‍ സിലിണ്ടര്‍ വില്‍പ്പന 10% കുറഞ്ഞു

ഇറക്കുമതിയിലെ കുറവ് മൂലം ഗാര്‍ഹിക-വാണിജ്യ ഉപഭോക്താക്കള്‍ക്ക് ഇന്ധനം കൃത്യമായി എത്തിക്കാന്‍ ബുദ്ധിമുട്ടുകയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍

Dhanam News Desk

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസപ്പെട്ടത് രാജ്യത്തെ പാചകവാതക (LPG) വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഏപ്രില്‍ മാസത്തില്‍ രാജ്യത്തെ ആകെ എല്‍പിജി വില്‍പനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതായി പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇറക്കുമതിയിലെ കുറവ് മൂലം ഗാര്‍ഹിക-വാണിജ്യ ഉപഭോക്താക്കള്‍ക്ക് ഇന്ധനം കൃത്യമായി എത്തിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ബുദ്ധിമുട്ടുകയാണ്.

ഉപഭോഗത്തില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്; ഇവിടെ വില്‍പനയില്‍ 17 ശതമാനം കുറവുണ്ടായി.

ഗാര്‍ഹിക, വാണിജ്യ സിലിണ്ടറുകളുടെ വിതരണം കുറഞ്ഞു

എണ്ണ മന്ത്രാലയത്തില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം ഏപ്രിലില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി വിതരണത്തില്‍ 11 ശതമാനം കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 2,229 തൗസന്‍ഡ് മെട്രിക് ടണ്‍ (TMT) എല്‍പിജി വിതരണം ചെയ്ത സ്ഥാനത്ത് ഇത്തവണ 1,982 ടിഎംടി മാത്രമാണ് പൊതുമേഖലാ കമ്പനികള്‍ക്ക് വില്‍ക്കാന്‍ കഴിഞ്ഞത്.

ഹോട്ടലുകള്‍, ഓഫീസുകള്‍, മാളുകള്‍, ആശുപത്രികള്‍ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന കൊമേഴ്‌സ്യല്‍ സിലിണ്ടറുകളുടെ വില്‍പന 10 ശതമാനം ഇടിഞ്ഞ് 187 ടിഎംടി ആയി ചുരുങ്ങി. മുന്‍വര്‍ഷം ഇത് 208.5 ടിഎംടി ആയിരുന്നു. സ്വകാര്യ മേഖലയിലെ എല്‍പിജി ഇറക്കുമതിയിലും 44 ശതമാനത്തിന്റെ വലിയ ഇടിവുണ്ടായിട്ടുണ്ട്.

വ്യവസായ മേഖലയ്ക്ക് കനത്ത പ്രഹരം

എല്‍പിജി ക്ഷാമം ഏറ്റവും രൂക്ഷമായി ബാധിച്ചത് വ്യവസായ മേഖലയെയാണ്. വ്യവസായങ്ങള്‍ക്കുള്ള പാചകവാതക വിതരണത്തില്‍ 82 ശതമാനത്തിന്റെ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. (കഴിഞ്ഞ വര്‍ഷത്തെ 11.9 ടിഎംടിയില്‍ നിന്നാണ് ഈ ഇടിവ്). ഇതോടെ പല പ്രമുഖ വ്യവസായ യൂണിറ്റുകളും എല്‍പിജിക്ക് പകരം ഫ്യുവല്‍ ഓയില്‍, പ്രകൃതിദത്ത വാതകം (Natural Gas) എന്നിവ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

അതേസമയം, പ്രകൃതിദത്ത വാതക പൈപ്പ് ലൈന്‍ (PNG) കണക്ഷന്‍ ഉള്ള ഉപഭോക്താക്കളോട് എല്‍പിജി കണക്ഷനുകള്‍ താല്‍ക്കാലികമായി 'സ്വമേധയാ സറണ്ടര്‍ ചെയ്യാന്‍' സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗാര്‍ഹിക അടുക്കളകളിലെ പ്രതിസന്ധി ഒഴിവാക്കാന്‍ വേണ്ടിയാണ് ഈ നടപടി.

എന്താണ് ഹോര്‍മുസ് പ്രതിസന്ധി?

ഇന്ത്യന്‍ ആവശ്യത്തിനു വേണ്ട എല്‍പിജിയുടെ 60 ശതമാനത്തോളം ഇറക്കുമതി ചെയ്യുകയാണ് പതിവ്. ഇതില്‍ 95 ശതമാനവും വരുന്നത് സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഹോര്‍മുസ് കടലിടുക്ക് (Strait of Hormuz) വഴിയാണ്. യുഎസ്-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം മൂലം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടതാണ് ഇന്ത്യയിലേക്കുള്ള പാചകവാതക ഇറക്കുമതിയെ പ്രതികൂലമായി ബാധിച്ചത്.

ഇറക്കുമതി പ്രതിസന്ധി മറികടക്കാന്‍ എണ്ണക്കമ്പനികള്‍ നിലവില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് (US) ഉള്‍പ്പെടെയുള്ള ബദല്‍ വിപണികളില്‍ നിന്ന് അടിയന്തരമായി എല്‍പിജി എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എങ്കിലും വിതരണ ശൃംഖല പൂര്‍വ്വസ്ഥിതിയിലാകാന്‍ ഇനിയും ആഴ്ചകള്‍ എടുത്തേക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്.

India’s LPG market has been hit hard by the Hormuz shipping crisis, with April sales falling sharply due to disrupted imports from Gulf nations

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT