Industry

ഇന്തോനേഷ്യ പാം ഓയിൽ കയറ്റുമതി നിരോധച്ചത് ഇന്ത്യക്ക് തിരിച്ചടി

ഏപ്രിൽ 28 മുതലാണ് കയറ്റുമതി നിരോധനം, ഭക്ഷ്യ എണ്ണകളുടെ വിലകൾ വീണ്ടും വർധിക്കും

Dhanam News Desk

പാം ഓയിലിന്റെ പ്രധാനപ്പെട്ട ഉൽപ്പാദക രാജ്യമായ ഇന്തോനേഷ്യ ഈ ഭക്ഷ്യ എണ്ണയുടെ കയറ്റുമതി ഏപ്രിൽ 28 മുതൽ നിരോധിച്ചതോടെ ഭക്ഷ്യ വിലകൾ ഇനിയും കുതിച്ചുയരാൻ കാരണമാകും. ഇന്ത്യ പ്രധാനമായും പാം ഓയിൽ ഇറക്കുമതി ചെയ്യുന്നത് ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നാണ്. ഇന്ത്യയുടെ പാം ഓയിൽ ഡിമാന്റിന്റെ 45 % നിറവേറ്റപ്പെടുന്നത് ഇന്തോനേഷ്യയിൽ നിന്നുള്ള ഇറക്കുമതിയിലൂടെയാണ്.

മൊത്ത വില സൂചിക അടിസ്ഥാന പെടുത്തിയുള്ള പണപ്പെരുപ്പം മാർച്ച് മാസത്തിൽ 14.5 ശതമാനായി ഉയർന്നപ്പോൾ ഭക്ഷ്യ ഉൽപന്നങ്ങളുടെ വില ഫെബ്രുവരിയിൽ 9 ശതമാനമായിരുന്നത് 9.9 ശതമാനമായി ഉയർന്നു. ഭക്ഷ്യ എണ്ണകളുടെ വിലവര്ധനവാണ്‌ ഭക്ഷ്യ വില സൂചിക ഉയർത്താൻ കാരണമായത്. ഭക്ഷ്യ എണ്ണയുടെ വിലവര്ധനവ് പല ഇടത്തരം താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളെയും എണ്ണയുടെ ഉപഭോഗം കുറക്കാൻ പ്രേരിപ്പിക്കുകയാണെന്ന് ഒരു ദേശിയ സർവേയിൽ കണ്ടെത്തി

റഷ്യ -യു ക്രയ്ൻ യുദ്ധം തുടരുന്നതിനാൽ സൂര്യകാന്തി എണ്ണയുടെ ലഭ്യതയെയും ബാധിച്ചു. ഇന്ത്യ ഒരു വർഷം ഇറക്കുമതി ചെയ്യുന്നത് 13 ദശലക്ഷം ടൺ ഭക്ഷ്യ എണ്ണയാണ്. അതിൽ 8 ദശലക്ഷം ടൺ (63 %) പാം ഓയിലാണ്.

മേയ് മാസത്തോടെ നമ്മുടെ രാജ്യം ഭക്ഷ്യ എണ്ണയുടെ ലഭ്യത കുറവ് മൂലം കടുത്ത പ്രതിസന്ധി നേരിടാൻ സാധ്യതയുണ്ടെന്ന്, സോൾവെന്റ് എക്സ് ട്രാക്‌ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ അഭിപ്രായപ്പെടുന്നു. നിലവിൽ ക്രൂഡ് പാം ഓയിലിന്റെ വില വാർഷിക അടിസ്ഥാനത്തിൽ 51 % വർധിച്ചു കഴിഞ്ഞു.

പാം ഓയിൽ ഉൽപാദനം ഇന്തോനേഷ്യയിൽ കുറഞ്ഞതിനാൽ ആഭ്യന്തര വിലവര്ധനവ് തടയാനാണ് ഇന്തോനേഷ്യൻ സർക്കാർ പാം ഓയിൽ കയറ്റുമതി നിരോധിച്ചത്. മൊത്തം 50 ദശലക്ഷം ടൺ ഉല്പാദിപ്പിക്കുന്നതിൽ 60 ശതമാനവും കയറ്റുമതി ചെയ്യുകയാണ് പതിവ്.

നമ്മുടെ ഭക്ഷ്യ എണ്ണ സുരക്ഷ കൈവരിക്കാൻ 11,000 കോടി രൂപയുടെ ദേശീയ ദൗത്യം പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്ര പ്രദേശ്, തെലിംഗാന, ആസ്സാം, അരുണാചൽ പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലാണ് എണ്ണപ്പന കൃഷി വ്യാപിപ്പിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT