Industry

ഇറാനിയൻ ആപ്പിളിന് പ്രിയമേറുന്നു, എന്തുകൊണ്ട് ?

വിലക്കുറവും, എളുപ്പം എത്തിക്കാമെന്നതുമാണ് ഇറാനിയൻ ആപ്പിൾ ആകര്ഷകമാകുന്നത്.

Dhanam News Desk

അമേരിക്ക, ഓസ്ട്രേലിയ, തുർക്കി തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ ആപ്പിൾ എത്തുന്നുണ്ട്. കൂടാതെ ആഭ്യന്തരമായി ഏറ്റവും അധികം ഉൽപ്പാദനം നടക്കുന്ന ഹിമാച്ചൽ പ്രദേശ്, കാശ്മീർ എന്നിവിടങ്ങളിൽ നിന്നും നമ്മുടെ സൂപ്പർ മാർക്കറ്റുകളിൽ ആപ്പിൾ എത്തുന്നുണ്ട്. എങ്കിലും ഇറാനിൽ നിന്നുള്ള ആപ്പിളിനാണ് പ്രിയം കൂടുതൽ.

2022 -23 മാർക്കറ്റിംഗ് വർഷം (ജൂലൈ മുതൽ ജൂൺ) വരെ കാലയളവിൽ 4,30,000 ടൺ ആപ്പിൾ ഇന്ത്യ ഇറക്കുമതി ചെയ്യാൻ സാധ്യത ഉണ്ടെന്ന് അമേരിക്കൻ കൃഷി വകുപ്പിൻറ്റെ (USDA) റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മുൻ വർഷം 4,48,000 ടണ്ണാണ് ഇറക്കുമതി ചെയ്തത്.

മുൻ വർഷം ഇറക്കുമതി ചെയ്തതിൽ 26 % തുർക്കിയിൽ നിന്നും, 23 % ഇറാൻ, ചിലി 18 %, ഇറ്റലി 14 % എന്നിങ്ങനെ യായിരുന്നു. എന്നാൽ ഈ വർഷം ഇറാനിൽ നിന്ന് ഇറക്കുമതി വർധിക്കുകയാണ്. അവിടെ നിന്ന് എളുപ്പത്തിൽ ആപ്പിൾ ഇവിടെ എത്തിക്കാമെന്നതും വിലകുറവുമാണ് ഇറാൻ ആപ്പിളിനെ ആകര്ഷകമാക്കുന്നത്.

ഹിമാചൽ പ്രദേശ്, കാശ്മീർ എന്നിവിടങ്ങളിലെ ആപ്പിളിന് മൊത്ത വില ക്വിൻറ്റലിന് 9500 രൂപ ഉള്ളപ്പോൾ ഇറാനിയൻ ആപ്പിൾ 8000-8500 രൂപയ്ക്ക് ലഭിക്കും.

അമേരിക്കയിൽ നിന്നുള്ള ആപ്പിളിന് ഇന്ത്യ പ്രതികാര താരിഫുകൾ ചുമത്തുന്നതിനാൽ ഇറക്കുമതി വില വർധിക്കുകയാണ്,. കഴിഞ്ഞ വർഷം ടണ്ണിന് 1158 ഡോളറായിരുന്നു. തുർക്കിയുടെ 830 ഡോളറും, ഇറാനിൽ നിന്നുള്ള ആപ്പിളിന് 500 ഡോളറുമായിരുന്നു. അമേരിക്കൻ ആപ്പിളിന് ഇറക്കുമതി ചെലവ് വർധിച്ചത് കൊണ്ട് 2019 -20 ൽ മൊത്തം ഇറക്കുമതിയുടെ 20 % ഉണ്ടായിരുന്നത് ഇപ്പോൾ 3 ശതമാനമായി കുറഞ്ഞു.

2022 -23 ൽ നല്ല മഴ ലഭിച്ചതുകൊണ്ട് ഇന്ത്യയിലെ ആപ്പിൾ ഉൽപ്പാദനം 2.35 ദശലക്ഷം ടൺ ആകുമെന്ന് കരുതുന്നു. മൊത്തം ആപ്പിൾ ഉൽപ്പാദനത്തിൻറ്റെ 70 % ജമ്മു കാശ്മീരിലാണ് നടക്കുന്നത്. ഹിമാചൽ പ്രദേശ് 20 %.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT